ഒറ്റപ്പാലം: ജലസേചന സംവിധാനങ്ങൾ നോക്കുകുത്തിയായതോടെ തിരുണ്ടി പാടശേഖരത്തിലെ രണ്ടാം വിളക്കൊപ്പം നെൽ കർഷകരുടെ മനസും വെന്തുരുകുന്നു. ജലസേചനം ലക്ഷ്യമിട്ട് സ്ഥാപിച്ച തിരുണ്ടി തോടിന് കുറുകെയുള്ള ബാറിൽ ഷട്ടറില്ലാത്തതും സമീപത്തെ മൂച്ചിത്തോട്ടം ഇറിഗേഷൻ പദ്ധതി ഉപയോഗശൂന്യമായതുമാണ് കൃഷി ഉണക്കുഭീഷണി നേരിടുന്നത്. തോട്ടിലെ നീരൊഴുക്ക് പൂർണമായും വറ്റിവരളും മുമ്പേ ഷട്ടർ സ്ഥാപിച്ചാൽ രണ്ടാം വിള പരുക്കേൽക്കാതെ സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
നാട്ടുകാരുടെ ശ്രമഫലമായി വർഷം തോറും തോട്ടിൽ ചിറകെട്ടി വെള്ളം സംഭരിക്കുന്ന രീതിക്ക് മാറ്റമുണ്ടായത് കാൽ നൂറ്റാണ്ട് മുമ്പ് ഇവിടെ ക്രോസ് ബാർ സ്ഥാപിച്ചതോടെയാണ്. എന്നാൽ വെള്ളം സംഭരിക്കാൻ ഉപയോഗിച്ചിരുന്ന മരപ്പലകലകൾ കാലക്രമേണ ദ്രവിച്ചുനശിച്ചു. ഇതോടെ ജലസേചനം വഴിമുട്ടി. പ്രദേശവാസികൾക്ക് കുളിക്കാനും അലക്കാനും വേനലിൽ ആശ്രയിച്ചുപോന്ന സൗകര്യങ്ങളാണ് ഇതോടെ അവതാളത്തിലായത്.
50 ഏക്കറോളം നെൽപാടങ്ങളാണ് ഇങ്ങനെ ഉണക്കുഭീഷണി നേരിടുന്നതെന്ന് പ്രദേശത്തെ കർഷകനായ പൊന്നം ഞാറക്കൽ ദിവാകരൻ പറഞ്ഞു. അമ്പലപ്പാറ പഞ്ചായത്ത് ഭരണ സമിതി കഴിഞ്ഞ വർഷം സ്ഥലം സന്ദർശിച്ച് ക്രോസ് ബാറിൽ ഷട്ടർ സ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്ന് കർഷകർ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2002-03 വർഷത്തിലാണ് മറ്റൊരു സംവിധാനമായ മൂച്ചിത്തോട്ടം ഇറിഗേഷൻ പദ്ധതി സ്ഥാപിച്ചത്.
രണ്ട് വർഷം വരൾച്ചയെ തടഞ്ഞ് കർഷകരെ കരകയറ്റിയത് ഈ പദ്ധതിയാണ്. തുടർന്ന് പതിയെ പദ്ധതി നിലച്ചു.നനക്കാനുള്ള സൗകര്യം നഷ്ടമായതോടെ ദീർഘകാല വിളകളിലേക്ക് കർഷകരിൽ പലരും ചുവട് മാറ്റി. എന്നാൽ നെൽകൃഷിയെ നേഞ്ചോട് ചേർത്ത കർഷകരാണ് ജലസേചന സൗകര്യങ്ങളുടെ അഭാവത്തിൽ ഇപ്പോൾ നെട്ടോട്ടമോടുന്നത്.തിരുണ്ടി പാടശേഖരത്തിൽ വെള്ളമില്ലാതെ വിണ്ടുകീറിയ വയൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.