പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ

പാലക്കാട്: 24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട് നഗരത്തിൽ തുടർസംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. മതവിദ്വേഷ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാനനില തടസ്സപ്പെടാനുമുള്ള സാധ്യത മുന്നില്‍കണ്ട് നടപ്പാക്കിയ നിരോധനാജ്ഞ കൂടാതെ തിങ്കളാഴ്ച മുതൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തി. സ്ത്രീകൾ, കുട്ടികൾ ഒഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളുടെ പിറകിലിരിക്കുന്നതിലാണ് നിരോധനം. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്കുള്ള നിര്‍ദേശം. നഗരത്തിലേക്കുള്ള വഴികളിൽ ബാരിക്കേഡ് സ്ഥാപിച്ച് ടൗണിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ വിവരശേഖര‍ണവും ആരംഭിച്ചു. മൂന്ന് കമ്പനി ആംഡ് പൊലീസ് സേനയെ നഗരത്തിൽ വിന്യസിച്ചു. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കി. തമിഴ്‌നാട് സായുധ പൊലീസിനെയും സുരക്ഷചുമതലകള്‍ ഏൽപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്‍റെ വിന്യാസം. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്‍റെ മൂന്ന് കമ്പനിയും സ്‌പെഷല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരുമാണ് തമിഴ്നാട്ടില്‍നിന്ന് വന്നത്. ഇവര്‍ വാഹന- ലോഡ്ജ് പരിശോധന എന്നീ കാര്യങ്ങളില്‍ കേരള പൊലീസിനെ സഹായിക്കും. നഗരത്തിൽ മാത്രം 1500ഓളം പൊലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരം, പ്രധാന ജങ്ഷനുകൾ തുടങ്ങിയ തിരക്കുള്ള മേഖലയിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തി. PKG POLICE പാലക്കാട് നഗരത്തിലെ ചിറ്റൂർ റോഡിൽ പൊലീസ് ബാരിക്കേഡ് വെച്ച് യാത്രക്കാരെ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.