ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക്​ മർദനം; ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു

പാലക്കാട്: അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാർ രാജിവെച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ ജില്ല കലക്ടർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി. കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നെന്ന് പറഞ്ഞ് ശിശു സംരക്ഷണ സമിതി സെക്രട്ടറിയാണ് മര്‍ദിച്ചത് എന്നാണ് ആരോപണം. സ്‌കെയില്‍ ഉപയോഗിച്ച് സെക്രട്ടറി മര്‍ദിച്ചെന്ന് കുട്ടികള്‍ പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാത്രിയില്‍ ഫോണ്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറക്കെ കരയുന്നത് ശല്യമാകുന്നു, കുട്ടികള്‍ അനുസരണക്കേട് കാട്ടി എന്നീ കാരണങ്ങള്‍ പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെക്കൊണ്ട് മറ്റു ജീവനക്കാര്‍ തനിക്കെതിരെ പറയിപ്പിക്കുകയായിരുന്നു എന്നാണ് രാജിവെച്ച സെക്രട്ടറിയുടെ പ്രതികരണം. മാതാപിതാക്കൾ ഉപേക്ഷിക്കുന്ന നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ്സ്​ വരെയുള്ള കുട്ടികളെയാണ് ശിശുപരിചരണ കേന്ദ്രത്തിൽ താമസിപ്പിക്കുന്നത്. ശിശുക്ഷേമ സമിതി സെക്രട്ടറി ഫോണിൽ സംസാരിക്കുമ്പോൾ കുട്ടികൾ കരയുന്നതാണ് മർദനത്തിന് കാരണമെന്നും പല തവണ സ്കെയിൽ വെച്ച് കുട്ടികളെ തല്ലിയിട്ടുണ്ടെന്നും കുട്ടികളുടെ ആയ ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെയർമാൻ കൂടിയായ ജില്ല കലക്ടർ ഡിസ്ട്രിക്ട്​ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്ക് നിർദേശം നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും കലക്ടർ അറിയിച്ചു. കൂടാതെ, വിജയകുമാറിനെതിരെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സി.പി.എം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറിയായ വിജയകുമാറിനെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:44 GMT