പ്രായപൂർത്തിയാവാത്ത മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. 2016ല്‍ പെരുമ്പടപ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ബിഹാര്‍ സ്വദേശിയായ 49കാരനെ രാജസ്ഥാനിലെ ഭിവാടിയില്‍നിന്ന് പിടികൂടിയത്. ആദ്യഭാര്യയില്‍ പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാൾക്കാണ് പീഡനമേല്‍ക്കേണ്ടിവന്നത്. പാലക്കാട്ട്​ നാട്ടുവൈദ്യന്‍റെ സഹായത്തോടെ ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ ഗുരുതരാവസ്ഥയിലായതോടെ തൃ​ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ആദ്യം നൽകിയ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് ബിഹാറിൽ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനിടെ കുട്ടിയുടെ പിതാവ് ബിഹാറിലേക്ക് തിരിച്ച് പോയി മടങ്ങിവരാത്തത് സംശയം ജനിപ്പിച്ചു. 2021ല്‍ കുട്ടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പിതാവിന്‍റെ പേര് പുറത്ത് വന്നത്. പ്രതി ഭിവാടിയില്‍ മൂന്നാം വിവാഹം കഴിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്നെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണ സംഘത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി വി.വി. ബെന്നി, പെരുമ്പടപ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദ്, എ.എസ്.ഐ പ്രീത, സി.പി.ഒമാരായ രഞ്ജിത്ത്, നാസര്‍, വിഷ്ണു നാരായണന്‍ എന്നിവരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.