വികസനത്തിനുള്ള ഡെപ്പോസിറ്റ് തുകയുടെ പലിശ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ നിർദേശം

പെരിന്തൽമണ്ണ: വിവിധ സർക്കാർ വകുപ്പുകൾ വഴി പൂർത്തിയാക്കാൻ നടത്തുന്ന ഡെപ്പോസിറ്റ് തുക ദീർഘകാലം ഉപയോഗിക്കാതെ കിടക്കുന്നതിനാൽ അതിന്‍റെ പലിശ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാൻ നിർദേശം. ജല അതോറിറ്റി, വൈദ്യുതി ബോർഡ്, ഭൂഗർഭജല വകുപ്പ് തുടങ്ങിയവയിലാണ് പദ്ധതികൾക്ക് പണം നിക്ഷേപിക്കുന്നത്. പലിശയിനത്തിൽതന്നെ ലക്ഷങ്ങൾ വരുന്നതിനാൽ അതിന്‍റെ അവകാശികൾക്ക് നൽകാനാണ് സർക്കാർ നിർദേശം. പലിശ കൂടി ഡെപ്പോസിറ്റ് തുകയുടെ കൂടെ ചേർക്കണം. ഇത് നടപ്പാക്കേണ്ടത് ജല അതോറിറ്റി എം.ഡിയും കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുമാണ്. തദ്ദേശ സ്ഥാപനങ്ങൾ വൻതുക വിവിധ പദ്ധതികൾക്കായി ഈ ഏജൻസികളിൽ നിക്ഷേപിക്കുകയും നാലും അഞ്ചും വർഷം പദ്ധതി നടപ്പാക്കാതെ തുക അതത് വകുപ്പുകളുടെ അക്കൗണ്ടിൽ കിടക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. 3958 കോടി രൂപയാണ്​ ഈയിനത്തിലുള്ളത്​. 2016-17 ൽ ഡെപ്പോസിറ്റ് ചെയ്ത 296 കോടി, 2017-18 ൽ 957 കോടി, 2018-19 ൽ 812 കോടി, 2019-20 ൽ 533 കോടി, 2020-21 ലെ 1359 കോടി എന്നിങ്ങനെയാണ് തുക. പലിശ ലഭിക്കുന്ന അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുന്നതെന്നതിനാൽ ഈ തുകയുടെ പലിശ അതത് വകുപ്പുകളിലേക്കാണ് ലഭിക്കുന്നത്. തുക ഡെപ്പോസിറ്റ് ചെയ്താൽ പിന്നീട് പ്രവൃത്തി പൂർത്തിയാക്കാൻ വകുപ്പുകൾ വേണ്ടത്ര താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.