മരിച്ചവർക്കും പെൻഷനെന്ന്; പരാതി നൽകി

ആലത്തൂർ: മേലാർക്കോട് ഗ്രാമപഞ്ചായത്തിൽ മരിച്ചവർക്കും പെൻഷൻ നൽകിയെന്ന ആരോപത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മെമ്പർമാർ രേഖാമൂലം പരാതി നൽകി. 4865 പേർക്കാണ് പഞ്ചായത്തിൽ സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നത്. അതിൽ 730 പേർ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരിൽ 450 പേരുടെ പെൻഷൻ രണ്ട് വർഷമായി ആരോ കൈപ്പറ്റുന്നതായാണ് ആരോപണം. ഇതിലൂടെ 1,72,80,000 രൂപ സർക്കാറിന് നഷ്ടം സംഭവിച്ചതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മരണപ്പെട്ട 40 പേരുടെ രേഖകൾ പരിശോധിച്ചതിൽ 25 പേർ പെൻഷൻ കൈപ്പറ്റുന്നതായി ഓഡിറ്റ് വിഭാഗമാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് പ്രതിപക്ഷം ആരോപിക്കുന്ന വിധമുള്ള ക്രമക്കേട് നടന്നതായി അറിവായത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തിലെ ആറ് അംഗങ്ങൾ ചേർന്ന് ധനകാര്യ സെക്രട്ടറി, ജില്ല കലക്ടർ, വിജിലൻസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കെല്ലാം തിങ്കളാഴ്ച പരാതി നൽകി. നേരിട്ട് വീടുകളിലെത്തിച്ചും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പഞ്ചായത്തിൽ പെൻഷൻ വിതരണം നടത്തുന്നത്. ആലത്തൂർ സർവിസ് സഹകരണ ബാങ്കാണ് വീടുകളിലെത്തിച്ചു നൽകുന്ന പെൻഷൻ വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.