lead മുന്നൊരുക്കത്തിൽ പാളിച്ച; സംഭരണത്തിൽ ആശങ്കയുമായി നെൽകർഷകർ രജിസ്ട്രേഷൻ നടപടികൾ മാത്രമാണ് ഇപ്പോൾ സർക്കാറിന്‍റെ ഭാഗത്ത് നിന്നാരംഭിച്ചത് പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സപ്ലൈകോ മുഖേനെയുള്ള നെല്ല് സംഭരണത്തിന് സർക്കാർ മുന്നൊരുക്കം നടത്തുന്നതിലുള്ള കാലതാമസം കർഷകരെ ആശങ്കയിലാക്കി. ജില്ലയിൽ പലയിടത്തും വയലുകൾ വിളഞ്ഞുതുടങ്ങി. രജിസ്ട്രേഷൻ നടപടികൾ മാത്രമാണ് ഇപ്പോൾ സർക്കാറിന്‍റെ ഭാഗത്ത് നിന്നാരംഭിച്ചത്. സപ്ലൈകോവിനുവേണ്ടി കർഷകരിൽനിന്ന് താങ്ങുവിലയ്ക്ക് നെല്ലുസംഭരിച്ച് അരിയാക്കി തിരികെ എത്തിക്കുന്നത് 52 സ്വകാര്യ മില്ലുകളാണ്. സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മില്ലുകൾ നാമമാത്രമാണുള്ളത്. ഓരോ സീസണിലും നെല്ലുസംഭരണവുമായി ബന്ധപ്പെട്ട വിവിധ പരാതികളാണുള്ളത്. മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള പ്രശ്നം ഇനിയും ഒത്തുതീർന്നിട്ടല്ല. സ്വകാര്യ മില്ലുടമകൾക്ക് സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ഈ സീസണിൽ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് മില്ലുടമകളുടെ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. 2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്‍റേയും തടഞ്ഞുവെച്ച കൈകാര്യ ചെലവിൽ ഏകദേശം 20 കോടി രൂപയാണ് ഈ വകയിൽ മില്ലുകൾക്ക് കിട്ടാനുള്ളത്. 2021 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ എത്രയുംപെട്ടെന്ന് തീരുമാനം ഉണ്ടാക്കമെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അറിയിച്ചെങ്കിലും ഇതുവരെയും തീരുമാനമായില്ലെന്ന് മില്ലുടമകൾ പറഞ്ഞു. ഔട്ട്ടേൺ റേഷ്യോ സംബന്ധിച്ച പ്രശ്നവും കൈകാര്യ ചെലവ് ഒരു ക്വിൻറൽ നെല്ലിന് 214 രൂപയിൽനിന്ന് 272 രൂപയാക്കി വർധിപ്പിച്ചതും ഇതുവരെ നടപ്പായിട്ടില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ സീസണിലും കൃഷിവകുപ്പിലെ ജീവനക്കാരെയാണ് ജോലിക്രമീകരണത്തിലൂടെ സപ്ലൈകോ പാഡി വിഭാഗത്തിൽ നിയമിക്കുന്നത്. സെപ്റ്റംബറിൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ കൊയ്ത്ത് ആരംഭിക്കും. അതിന് മുമ്പ് മില്ലുടമകളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കർഷകർ കൊയ്തെടുത്ത നെല്ല് തുച്ഛവിലയ്ക്ക് ഓപൺ മാർക്കറ്റിൽ കൊടുക്കാൻ നിർബന്ധതിരാകും. സംസ്ഥാനത്ത് വിളയുന്ന നെല്ലിന്‍റെ 40 ശതമാനവും ജില്ലയിൽനിന്നാണ്. കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്‍റെ 46 ശതമാനവും ജില്ലയിൽനിന്നാണ്. ഓരോ സീസണിലും നെല്ലുസംഭരണസമയത്ത് സർക്കാറുമായി വിലപേശി മില്ലുടമകളാണ് ലാഭം കൊയ്യുന്നതെന്ന് കർഷകർക്ക് ആക്ഷേപമുണ്ട്. കാർഷികമേഖല പരിപോഷിപ്പിക്കാനായി സർക്കാറിന്‍റെ പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച കാരണം കർഷകർക്ക് അവയുടെ ഗുണം ലഭിക്കാറില്ല. ഈ സീസണിൽ ഇതുവരെ 32000ഓളം കർഷകരാണ് രജിസ്ട്രർ ചെയ്തിട്ടുള്ളത്. ആഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.