ചേരിൻകാട് ഉരുൾപൊട്ടലിന്‍റെ ഓർമക്ക് നാലാണ്ട്

നെന്മാറ: ആതനാട് മലയുടെ അടിവാര പ്രദേശമായ ആളുവശ്ശേരി ചേരിൻകാട് ഗ്രാമത്തിനെ നടുക്കത്തിലാഴ്ത്തിയ ഉരുൾപൊട്ടൽ ദുരന്തത്തിന് നാലാണ്ട്. 2018 ആഗസ്റ്റ് 16ന് പുലർച്ചയായിരുന്നു സംഭവം. പിഞ്ചുകുഞ്ഞടക്കം പത്തു പേരാണ് അന്ന് ദുരന്തത്തിൽ മരിച്ചത്. മലവെള്ളപ്പാച്ചിലിൽ മൂന്നു വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തബാധിതരായ ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം വീതം സർക്കാർ അടിയന്തര സഹായം അനുവദിച്ചിരുന്നു. ഇവർക്ക് പിന്നീട് ബെത്ലഹേം ചാരിറ്റബിൾ ട്രസ്റ്റ് വക്കാവിൽ മൂന്നു വീടുകൾ നിർമിച്ച് നൽകി. സർക്കാർ ക്വാർട്ടേഴ്സിലും മറ്റുമായി മാറ്റിപ്പാർപ്പിച്ച ഒമ്പത് കുടുംബങ്ങൾക്ക് സ്ഥലം വാങ്ങാനും വീടുവെക്കാനും മറ്റുമായി സർക്കാർ പത്തു ലക്ഷം രൂപ 2019ൽ നൽകി. ഇവർ പോത്തുണ്ടി അകമ്പാടത്ത് വീടുകൾ നിർമിച്ച് താമസിച്ചു വരുകയാണ്. സർക്കാറിന്‍റെ ഭൗമ പഠന വിഭാഗം ചേരിൻകാടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ച് അപകട കാരണങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. അന്ന് സമീപ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്വാറികളുടെ പ്രവർത്തനം പിന്നീട് നിർത്തി. ചേരിൻകാട്ടിലെ അപകട മേഖലകളിൽനിന്ന് ജനവാസം പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം, ഇരകളെ പുനരധിവസിപ്പിക്കാൻ സർക്കാറിനായെങ്കിലും ഉപജീവന മാർഗവും മറ്റും വഴിമുട്ടിപ്പോയ ഇവർക്ക് തൊഴിൽ നൽകാനും മറ്റും ആരും തയാറായിട്ടില്ല. അകലെയുള്ള സ്ഥലങ്ങളിൽ കൂലിപ്പണി ചെയ്താണ് ഇവർ കഴിഞ്ഞുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.