മധ്യവയസ്കന്റെ ഷോക്കേറ്റ് മരണം: ബന്ധുക്കളായ മൂന്നുപേർ അറസ്റ്റിൽ

ശ്രീകൃഷ്ണപുരം: വെള്ളിനേഴി കുറുവട്ടൂരിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. തെരുവുനായ് ശല്യം ഇല്ലാതാക്കാൻ തൊടിയിൽ സ്ഥാപിച്ച കമ്പിവേലിയിലേക്ക് നൽകിയ വൈദ്യുതിയിൽ നിന്നാണ് സഹജന് ഷോക്കേറ്റത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. സഹജന്റെ മൂത്ത സഹോദരൻ വിജയന്റെ മകൻ രാജേഷ്, ഇളയ സഹോദരൻ കൊച്ചു കൃഷ്ണന്റെ മക്കളായ പ്രവീൺ, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. സഹജന്റെ തറവാട്ടുതൊടിയിലെ സർപ്പക്കാവിന് സമീപം തെരുവുനായ് ശല്യം രൂക്ഷമാണ്. ഇവ കോഴി അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൊണ്ടുവന്നിടുന്നത് നിത്യ സംഭവമാണ്. തെരുവുനായ് ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് കമ്പി കെട്ടി അതിലൂടെ വൈദ്യുതി കടത്തിവിട്ടത്. എന്നാൽ, സഹജൻ അബദ്ധത്തിൽ കമ്പിയിൽ സ്പർശിക്കുകയായിരുന്നു. സെക്‌ഷൻ 304 വകുപ്പ്‌ പ്രകാരമാണ് സഹോദരങ്ങളുടെ മക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് സി.ഐ കെ.എം. ബിനീഷ് പറഞ്ഞു. ചിത്രവിവരണം: 1. സഹജൻ 2. പ്രവീൺ 3. പ്രമോദ് 4. രാജേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.