ചേലേമ്പ്രയിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണപ്പോൾ
ചേലേമ്പ്ര: ശക്തമായ മഴയിൽ ചേലേമ്പ്രയിൽ വ്യാപക നാശം. വെള്ളപ്പൊക്ക ഭീഷണി മൂലം കഴിഞ്ഞ ദിവസം രാത്രി എട്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ചേലേമ്പ്ര എ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മൂന്നു കുടുംബങ്ങൾ ഇടിമുഴി ഴിക്കൽ ഭാഗത്തും അഞ്ചു കുടുംബങ്ങൾ ചേലൂപ്പാടം ഭാഗത്തും വീടുകളിൽ വെള്ളം കയറിയതിനാൽ ക്യാമ്പിലേക്ക് മാറി. ഇപ്പോൾ 35 പേരാണ് ക്യാമ്പിൽ ഉള്ളത്.
പുല്ലിപ്പുഴയുടെ തീരപ്രദേശമായ സിൽക്ക് പാലം- പൂന്തോട്ടത്തിൽ ഭാഗത്തുനിന്നും നാലു വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. കനത്ത വെള്ളപാച്ചിലിൽ ചേലൂപ്പാടം സ്കൂളിന് സമീപം നിർത്തിയിട്ട രണ്ട് കാറുകൾ അര കിലോമീറ്ററിലേറെ ദൂരത്തിലേക്ക് ഒഴുകിപ്പോയി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
മത പെരുണ്ണീരി കൊപ്രത്തോട്, നീറാളത്തോട് എന്നിവ കരകവിഞ്ഞതിനാൽ ഇടിമുഴിക്കൽ അഗ്രശാല റോഡും പൈങ്ങോട്ടൂർ റോഡും തകർന്നു. ദേശീയപാതയിൽ നിന്നും വെള്ളം കുത്തിയൊഴുകി എത്തിയതിനാൽ കാക്കഞ്ചേരി- പള്ളിയാളി റോഡ് പൂർണമായും തകർന്നു.
അവിടെയുള്ള വീടുകളിലേക്ക് വെള്ളം കയറി. ദേശീയപാതയുടെ അശാസ്ത്രീയ നിർമിതി മൂലം കാക്കഞ്ചേരി, സ്പിന്നിങ് ഇടിമുഴിക്കൽ ഭാഗങ്ങളിൽ റോഡുകളിൽ വിള്ളലുകൾ ഉണ്ടാവുകയും സുരക്ഷമതിലുകൾ തകരുകയും ചെയ്തിട്ടുണ്ട്. മരങ്ങൾ ഉൾപ്പെടെ വീണ് വൈദ്യുതി ലൈനുകളും തകരാറിലായി. രക്ഷപ്രവർത്തനത്തിന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, വില്ലേജ് ഓഫിസർ എൽ. സുധീഷ്, സ്പെഷൽ വില്ലേജ് ഓഫിസർ എം. മിഥുൻ, ഡി.ആർ.എഫ് അംഗങ്ങളായ ദിഖിൽ, മുനീർ പാറയിൽ, കെ. സുരേഷ്, പി. അബ്ദുൽ റഷീദ്, പി ആതിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.