ഷാബാ ശരീഫ് വധം: നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത് മുഖ‍്യപ്രതിയുടെ വീട്ടിലെ കവർച്ചയിലൂടെ

നിലമ്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ‍്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തി മൃതശരീരം വെട്ടിനുറുക്കി പുഴയിൽ തള്ളിയ സംഭവം പുറംലോകം അറിയാനിടയാക്കിയത് കേസിലെ മുഖ‍്യ സൂത്രധാരന്‍ ഷൈബിൻ അഷറഫിന്‍റെ വീട്ടിൽ നടന്ന കവർച്ചയാണ്. ഏപ്രിൽ 24ന് രാത്രി ഏഴരയോടെയാണ് കൈപ്പഞ്ചേരി ഷൈബിന്‍ അഷറഫിന്‍റെ മുക്കട്ടയിലെ കൊട്ടാര സദൃശമായ വീട്ടിൽ കവർച്ച നടന്നത്. ഷൈബിനെ ബന്ധനസ്ഥനാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴു ലക്ഷം രൂപയും വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത് ഏഴംഗ സംഘം കടന്നുകളയുകയായിരുന്നു.

വാനിലും കാറിലുമായെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഷൈബിന്‍റെ പെൻഡ്രൈവും മറ്റും കൈക്കലാക്കി, പൊലീസിനെ അറിയിച്ചാൽ കൊലപാതകങ്ങൾ ഉൾപ്പെടെ പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിമുഴക്കിയായിരുന്നു സംഘത്തിന്‍റെ മടക്കം. രാത്രിതന്നെ ഷൈബിൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സക്ക് വിധേയനായെങ്കിലും കവർച്ചയെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടില്ലായിരുന്നു. കവർച്ച വിവരം പത്രങ്ങളിൽ വാർത്തയായതിനു ശേഷം തിങ്കളാഴ്ച വൈകീട്ടാണ് ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതി നൽകുന്നത്. ആക്രമികളെക്കുറിച്ച് വ‍്യക്തമായി അറിയാവുന്ന ഷൈബിൻ വിവരം പൊലീസിൽനിന്ന് മറച്ചുവെച്ചു. അഷറഫുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് സംഘം വന്ന വാഹനങ്ങളുടെ ഉടമസ്ഥത അന്വേഷിച്ചപ്പോൾ പൊലീസിന് വ‍്യക്തമായി.

സംഘം ഉപയോഗിച്ച ഒരു വാഹനം ഷൈബിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് തെളിഞ്ഞു. പിന്നീടാണ് കമ്പനിയിൽ ജോലിക്കാരായുള്ളവരും സംഘത്തിലുണ്ടെന്ന വിവരം ഷൈബിൻ പൊലീസിനോട് പറഞ്ഞത്. കവർച്ച സംഘത്തിൽപ്പെട്ട ബത്തേരി കൈപ്പഞ്ചേരി താമസിക്കുന്ന തങ്ങളകത്ത് അഷറഫ് എന്ന മുത്തു ഇതിനിടെ പിടിയിലായി. ഇയാളെ പൊലീസ് ചോദ‍്യംചെയ്തുവരുന്നതിനിടെയാണ് ഒളിവിലായിരുന്ന കവർച്ചസംഘാംഗങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. ഷൈബിന്‍റെ വീട്ടിൽനിന്ന് മോഷ്ടിച്ച പെൻഡ്രൈവ് ഉയർത്തിക്കാണിച്ച് സംഘത്തിലെ നൗഷാദ് കൊലപാതക വിവരങ്ങൾ പൊലീസിനും മാധ‍്യമങ്ങൾക്കും മുന്നിൽ വിളിച്ചുപറയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം പൊലീസ് നിലമ്പൂർ പൊലീസിന് കൈമാറി. തുടർന്ന് ഇവരെ ചോദ‍്യം ചെയ്തതിലൂടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.

Tags:    
News Summary - Shaba Sharif murder: The information about the murder that shook the village came out through the robbery of the main accused's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.