അരിമണൽ പതിനൊന്നാം മൈലിലെ ബദൽ സ്കൂൾ
കരുവാരകുണ്ട്: വിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയിൽ പ്രതീക്ഷവെച്ച് അരിമണൽ ബദൽ സ്കൂൾ. ഏകാധ്യാപക വിദ്യാലയങ്ങളെ എൽ.പി സ്കൂളുകളായി ഉയർത്തലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയിൽ ഒന്ന്. മൂന്ന് വർഷം മുമ്പ് അടച്ചുപൂട്ടിയ മഞ്ഞൾപാറ ബദൽ സ്കൂളും ഇതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്.
പട്ടികജാതി, പട്ടിക വർഗ, തീരദേശ മേഖലകളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1997 ലാണ് സംസ്ഥാനമൊട്ടാകെ 280 ഓളം ഏകാധ്യാപക വിദ്യാലയങ്ങൾ (എം.ജി.എൽ.സി) തുറന്നത്. ഇത് എസ്.സി,എസ്.ടി, തീരദേശ മേഖലകളിലെ കുട്ടികളോടൊപ്പം ഉൾഗ്രാമങ്ങളിലെ നൂറുകണക്കിന് മറ്റു കുട്ടികൾക്കും പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കിയിരുന്നു. എന്നാൽ, വിദ്യാഭ്യാസ സൗകര്യങ്ങൾ വ്യാപകമായതോടെ 2022ൽ ഏഴെണ്ണം ഒഴികെ മറ്റു ഏകാധ്യാപക വിദ്യാലയങ്ങളെല്ലാം സർക്കാർ അടച്ചുപൂട്ടുകയും അധ്യാപകരെ മറ്റ് വകുപ്പുകളിലേക്ക് പുനർ വിന്യസിക്കുകയും ചെയ്തു. ഇതിനെതിരെ അഞ്ചോളം വിദ്യാലയങ്ങൾ കോടതിയിൽ പോയി അനുകൂല വിധിനേടി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒന്നാണ് അരിമണൽ ബദൽ സ്കൂൾ.
എം.എൽ.എ ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട് എന്നിവയിൽ ആവശ്യത്തിന് ഭൗതിക സൗകര്യങ്ങളൊരുക്കിയ ഈ സ്കൂളിൽ ഇപ്പോൾ നൂറിലേറെ കുട്ടികൾ പഠിക്കുന്നു. പ്രീ പ്രൈമറി വിഭാഗവും ഇവിടെയുണ്ട്. എന്നാൽ, സർക്കാറിൽനിന്ന് ഉച്ചഭക്ഷണ ഫണ്ട് മാത്രമേ ഇവർക്ക് ലഭിക്കുന്നുള്ളൂ. ശമ്പളം ഉൾപ്പെടെ എല്ലാ ചെലവും പി.ടി.എയാണ് വഹിക്കുന്നത്.
മഞ്ഞൾപാറ സ്കൂൾ അടച്ചതോടെ പുറ്റള ആദിവാസി ഉന്നതി ഉൾപ്പെടെയുള്ള ഇടങ്ങളിലെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം ഭാഗികമായി മുടങ്ങിയിരുന്നു. ഈ സ്കൂളിനും ഭൗതിക സൗകര്യങ്ങളുണ്ട്. നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ഈ രണ്ട് സ്കൂളുകൾക്കും അംഗീകാരം നൽകണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ, പട്ടികജാതി ക്ഷേമ മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.