കാളികാവിലെ തണ്ണിമത്തൻ വിൽപനശാല
കാളികാവ്: വേനലും റമദാനും ഒന്നിച്ചെത്തിയതോടെ പഴവിപണി സജീവമായി. ആവശ്യക്കാർ കൂടിയതോടെ കൂടുതൽ ഇറക്കുമതി ചെയ്ത് കച്ചവടം പൊടിപൊടിക്കുകയാണ്. ചൂട് കൂടിയതോടെ പഴവിപണി ഉണർന്നിരുന്നു. ഇതിനു പിന്നാലെയാണ് റമദാനും വന്നത്. വൈകുന്നേരമാകുന്നതോടെ നല്ല തിരക്കാണ് പഴം വിൽപന കേന്ദ്രങ്ങളിൽ. അംഗീകൃത വ്യാപാരികൾക്ക് പുറമെ മരച്ചോട്ടിലും താൽക്കാലിക ഷെഡിലുമൊക്കെയായി വിൽപനക്കാർ സജീവമാണ്.
പഴങ്ങൾക്ക് കഴിഞ്ഞ രണ്ടാഴ്ച വില കൂടുതലായിരുണെങ്കിലും ഈയാഴ്ച കുറഞ്ഞിട്ടുണ്ട്. തണ്ണിമത്തനും മുന്തിരിയുമാണ് കൂടുതൽ വിൽപന നടക്കുന്നത്. പ്രാദേശികമായി വ്യത്യാസം വരുന്നുണ്ടെങ്കിലും പൊതുവെ ഒരുകിലോ തണ്ണിമത്തന് 25 രൂപയാണ് വില. ചെറുതിന് 30 മുതൽ 40 വരെ. സീസണായതിനാൽ മുന്തിരി വില വർധിച്ചിട്ടില്ല. കറുത്ത മുന്തിരി-140, മറ്റുള്ളവക്ക്-80 എന്നിങ്ങനെയാണ് കിലോ വില. മുസംബി-80, നാരങ്ങ-90, കൈതച്ചക്ക-80, സപ്പോട്ട-80, നേന്ത്രപ്പഴം-50, ഷമാം-80 എന്നിങ്ങനെയാണ് റീട്ടെയിൽ വിപണയിൽ കിലോ വില.
നോമ്പിന്റെ ആരംഭത്തിൽതന്നെ ഈത്തപ്പഴ വിപണി സജീവമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വിലവർധന ഇത്തവണയുണ്ട്. ഇറക്കുമതി കുറഞ്ഞിനാൽ ഈത്തപ്പഴത്തിന് ക്ഷാമവും നേരിടുന്നു. എന്നാൽ, നിലവിൽ മാർക്കറ്റിൽ കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.ഏകദേശം 400ഓളം വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങളുണ്ട്. ഇതിൽ കേരളത്തിലെ വിപണിയിൽ വിറ്റഴിയുന്നത് 20ഓളം തരത്തിലുള്ളവയാണ്. ഇറാനിൽനിന്നുള്ള മുസാഫാത്തിക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു.
വിവിധയിനം മാമ്പഴങ്ങളും വിപണി കീഴടക്കുന്നു. സീസൺ തുടങ്ങിവരുന്നതേയുള്ളൂവെങ്കിലും ആന്ധ്ര, തമിഴ്നാട്, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്നിവിടങ്ങളിൽനിന്നും ധാരാളമായി മാമ്പഴമെത്തുന്നുണ്ട്. ഇതിനു പുറമെ തായ്‍ലൻഡിൽനിന്നുള്ള ഇറക്കുമതി മാമ്പഴങ്ങളും വിപണിയിലുള്ളതായി കച്ചവടക്കാർ പറഞ്ഞു. കുറ്റ്യട്ടൂർ മാങ്ങയും നാടൻ മാങ്ങയും വിപണിയിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.