പൊന്നാനി: കേരള തീരത്ത് രൂപപ്പെട്ട ടൗട്ടെ ന്യൂനമർദത്തിൽ കലിതുള്ളി കടൽ. പൊന്നാനി താലൂക്കിൽ തുടർച്ചയായി രണ്ടാം ദിനവും കടൽ സംഹാര താണ്ഡവമാടിയതോടെ പതിനഞ്ചോളം വീടുകൾ പൂർണമായും എൺപതോളം വീടുകൾ ഭാഗികമായും തകർന്നു. പൊന്നാനി ലൈറ്റ് ഹൗസ് മുതൽ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ ശക്തമായ കടലേറ്റമാണ് ശനിയാഴ്ചയും ഉണ്ടായത്.
വേലിയേറ്റ സമയങ്ങളിലാണ് രൂക്ഷമായ കടലാക്രമണം. കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ കരയിലേക്ക് തിരമാലകൾ ആഞ്ഞടിക്കുകയാണ്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി, തെക്കേകടവ്, മുറിഞ്ഞഴി, പുതുപൊന്നാനി മുനമ്പം ബീവി ജാറം, വെളിയങ്കോട് തണ്ണിത്തുറ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണമുണ്ടാകുന്നത്. കടൽഭിത്തിയിലെ കരിങ്കല്ലുകൾ പോലും കരയിലേക്ക് തിരമാലകൾക്കൊപ്പം ഇരച്ചെത്തി.
കടലിനോട് ചേർന്നുള്ള വീടുകൾക്കുള്ളിലൂടെയും ചളി കലർന്ന കടൽവെള്ളം മീറ്ററുകളോളം കരയിലെത്തി. ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ വീടുകൾക്ക് മുന്നിൽ വലിയ മണൽക്കൂനകൾ നിർമിച്ച് രക്ഷതേടുകയാണ് തീരവാസികൾ.
താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. വെള്ളിയാഴ്ച ആരംഭിച്ച പൊന്നാനി എം.ഇ.എസ് ഹൈസ്കൂൾ, വെളിയങ്കോട് ഫിഷറീസ് എൽ.പി സ്കൂൾ, പാലപ്പെട്ടി ഫിഷറീസ് യു.പി സ്കൂൾ എന്നിവക്ക് പുറമെ ശനിയാഴ്ച വെളിയങ്കോട് ജി.എം.യു.പി സ്കൂളിലും ക്യാമ്പ് ആരംഭിച്ചു.
41 പുരുഷന്മാരും 62 സ്ത്രീകളും, 24 കുട്ടികളുമടക്കം 137 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. മൂന്ന് ക്യാമ്പുകളിലായി 44 കുടുംബങ്ങളെ പാർപ്പിച്ചു. പൊന്നാനി നഗരത്തിൽ 68ഉം വെളിയങ്കോട് പഞ്ചായത്തിൽ 60ഉം പെരുമ്പടപ്പ് പഞ്ചായത്തിൽ 26ഉം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.