മലപ്പുറം: പാസ്പോർട്ടിനുള്ള ഫീസ് കുത്തനെ കൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മലപ്പുറം നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജൂലൈ ഒന്നു മുതൽ പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ഫീസ് 1500 രൂപയിൽനിന്ന് 2500 രൂപയായി വർധിപ്പിച്ചതും 3500 രൂപ ഉണ്ടായിരുന്ന തത്കാലിന് 5000 രൂപയാക്കിയതും സാധാരണക്കാരോടുള്ള കൊടുംക്രൂരതയാണെന്ന്, വിഷയമവതരിപ്പിച്ച പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ പറഞ്ഞു.
താലൂക്ക് ആശുപത്രിയിലെ രോഗികളുടെ അഡ്മിറ്റ് നെച്ചിക്കുറ്റിയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന ചെയർപേഴ്സന്റെ കത്ത് കൗൺസിൽ അംഗീകരിച്ചു. താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കി മാറ്റുമെന്ന ബജറ്റ് പ്രഖ്യാപനത്തെ കൗൺസിൽ അഭിനന്ദിച്ചു.
അയ്യങ്കാളിതൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് തയാറാക്കിയ റിപ്പോർട്ട് യോഗം അംഗീകരിച്ചു. കൗൺസിൽ അജണ്ട കൗൺസിലർമാരുടെ കൈവശമെത്തിക്കാത്ത നടപടി ഗൗരവമായി കാണുമെന്ന് ചെയർപേഴ്സൻ അഡ്വ. വി. റിനിഷ പറഞ്ഞു. ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ ജിതേഷ് ജി. അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ മറിയുമ്മ ഷെരീഫ്, ആബിദ എട്ടുവീട്ടിൽ, നാണത്ത് സെമീറ മുസ്തഫ, കൗൺസിലർമാരായ എം.കെ. അനിൽകുമാർ, കെ.കെ. ഉമ്മർ, സി.ടി. ഹർഷദ്, എ.പി. ശിഹാബ്, റഷീദ് കാളമ്പാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.