പരപ്പനങ്ങാടി: അതിർത്തി തർക്കത്തിന്റെ പേരിലുള്ള വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു. വീട് കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച മൂന്നുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. ചെട്ടിപ്പടി സ്വദേശികളായ കെ.പി. ഉബൈസ് (30), സഹോദരൻ നബീൽ (28), പിതാവ് ഉസ്മാൻ (59) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. ഉസ്മാന്റെ മകളും പരപ്പനങ്ങാടി നഗരസഭ കൗൺസിലറുമായ മുഹ്സിനയുടെ പേരിലും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പരപ്പനങ്ങാടി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂർ അറിയിച്ചു. ആക്രമത്തിൽ സാരമായി പരിക്കേറ്റ ചെട്ടിപ്പടി സ്വദേശി മാഞ്ചേരി വീട്ടിൽ മുരളിയെ (62) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്ന് പറഞ്ഞുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മുരളിയുടെ മകൻ രഞ്ജിത്തും ഉസ്മാനും തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. ഇതോടെ ഉസ്മാനും മക്കളും വീടുകയറി ചോദിക്കാനെത്തിയതാണ് ആക്രമത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കൗൺസിലർ മുഹ്സിനയുടെ വീട്ടുകാരുടെ പരാതിയിന്മേൽ മുരളിക്കും മകൻ രഞ്ജിത്തിനുമെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചെന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് വലിയാട്ടൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.