Posted On
date_range Updated On
date_range കാത്തിരിപ്പിന്റെ മിച്ചബാക്കി
വെള്ളിയാഴ്ച നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലങ്ങളും ജനസംഖ്യയുമുള്ള ജില്ലക്ക് മിക്ക ബജറ്റുകളും നിരാശയാണ് സമ്മാനിക്കാറുള്ളത്. പ്രഖ്യാപിച്ച പദ്ധതികൾ പലതും കടലാസിൽതന്നെയാണ്. ചിലത് ടോക്കൺ തുകയിൽ ഒതുങ്ങും. തുക അനുവദിച്ച പദ്ധതികളിൽ ചിലത് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു. പലതും പാതിവഴിയിലാണ്. ബജറ്റിന് മുന്നോടിയായി ഓരോ മണ്ഡലങ്ങളിലും നടപ്പാകാതെപോയതും പാതിവഴിയിലായതുമായ പദ്ധതികൾ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയാണിവിടെ...
കുരുക്കഴിയാതെ പെരിന്തൽമണ്ണ
- പെരിന്തൽമണ്ണ -അങ്ങാടിപ്പുറം ടൗണുകളിൽ കുരുങ്ങാതെ ദേശീയപാതക്ക് സമാന്തരമായി 2010ൽ നിർദേശിക്കപ്പെട്ടതാണ് ഓരാടംപാലം -മാനത്ത് മംഗലം ബൈപാസ്. 11 വർഷം മുമ്പ് ഭൂമി ഏറ്റെടുക്കാൻ 10 കോടി അനുവദിച്ചെങ്കിലും പാതിവഴിയിലിട്ടു.
- നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ ചെറുകര റെയിൽവേ ഗേറ്റിന് മേൽപാലം. മൂന്നോ നാലോ ബജറ്റിൽ ടോക്കൺ വിഹിതം വെച്ചത് മിച്ചം.
- ഏലംകുളം പഞ്ചായത്തിലെ മാട്ടായയെയും കുലുക്കല്ലൂർ പഞ്ചായത്തിലെ പറയൻതുരുത്തിനെയും ബന്ധിപ്പിച്ച് പാലം 2018 മുതൽ മൂന്ന് ബജറ്റുകളിൽ ഇടം നേടിയതാണ്. മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം സ്വപ്നമായി തുടരുന്നു.
- പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 177ൽനിന്ന് 250 ആക്കി ഉയർത്തിയതിനനുസരിച്ച് ഡോക്ടർമാരുടെയും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരെയും കൂട്ടൽ ഇപ്പോഴും ദിവാസ്വപ്നമായി തുടരുന്നു.
- 10 വർഷം മുമ്പ് പ്രാരംഭ പണികൾ ആരംഭിച്ച തൂത വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതി നിർമാണ ഘട്ടത്തിലാണ്. തുടങ്ങിയത് കേന്ദ്ര സർക്കാറിെൻറ പ്രത്യേക പദ്ധതിയിൽ. പൂർത്തിയാക്കാൻ ഇനിയും ഫണ്ട് വേണം.
കുടിവെള്ളം കാത്ത് മലപ്പുറം
- ജില്ല ആസ്ഥാനത്ത് ചരിത്ര മ്യൂസിയം ആൻഡ് സാംസ്കാരിക കേന്ദ്രം, പൂക്കോട്ടൂർ -പുൽപ്പറ്റ -മൊറയൂർ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി, മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം രണ്ടാംഘട്ടം, മലപ്പുറം മേൽമുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി -കരുമാഞ്ചേരിപറമ്പ് കുടിവെള്ള പദ്ധതി,
- മലപ്പുറം ഗവ. വനിത കോളജ് കെട്ടിട നിർമാണം എന്നീ പ്രവൃത്തികൾക്ക് ടോക്കൺ പ്രൊവിഷൻ മാത്രം.
മഞ്ചേരി
- ഒട്ടേറെ പദ്ധതികളാണ് മഞ്ചേരി മണ്ഡലത്തിന് നൽകിയതെങ്കിലും പലതും പ്രഖ്യാപനത്തിൽ ഒതുങ്ങി.
- 2013ൽ ജസീല ജങ്ഷനിൽ മേൽപാലമൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. 16.5 കോടി രൂപ അനുവദിച്ചിരുന്നു.
- 2013ൽ പ്രഖ്യാപിച്ച പട്ടർകുളം -മരത്താണി ഔട്ടർ റിങ് റോഡും സമാനമാണ്. 2019ലെ ചെരണി -മംഗലശ്ശേരി ബൈപാസാണ് മറ്റൊന്ന്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് രണ്ട് പദ്ധതികളും പ്രഖ്യാപിച്ചത്.
- 2020ൽ മെഡിക്കൽ കോളജിനോട് അനുബന്ധിച്ച് നഴ്സിങ് കോളജ് പ്രഖ്യാപിച്ചിരുന്നെങ്കിലും അധ്യയനം ആരംഭിക്കാനായിട്ടില്ല. ധനവകുപ്പിെൻറ അനുമതി ലഭിച്ചത് അടുത്തിടെയാണ്.
കൊണ്ടോട്ടി
- പ്രത്യേക പദ്ധതികള്‍ അനുവദിക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായില്ല.
- സാഹിത്യകാരന്മാരുടെ നാടിനെ യോജിപ്പിച്ച പദ്ധതി പ്രഖ്യാപിച്ചതില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മനാടായ കൊണ്ടോട്ടിയെ ഉള്‍പ്പെടുത്താൻ നടപടികളായില്ല.
- വിമാനത്താവള ജങ്ഷനില്‍നിന്ന് കൊണ്ടോട്ടിയിലേക്ക് മേല്‍പാലം ഒരുക്കാമെന്ന പദ്ധതിയും ജലരേഖയായി.
- രണ്ട് സ്റ്റേഡിയങ്ങള്‍ക്ക് പണം അനുവദിക്കാൻ നടപടിയായെങ്കിലും തുടര്‍നടപടികള്‍ സാങ്കേതി കാരണങ്ങളാല്‍ വൈകുകയാണ്.
മങ്കട
- ഓരോടം പാലം -വൈലോങ്ങര ബൈപാസിന് 12.76 കോടി അനുവദിച്ചു. അലൈൻമെന്‍റ് മാറ്റാൻ കൊടുത്തിട്ടുണ്ട്. സ്ഥലമെടുപ്പ് പോലും നടന്നില്ല.
- മക്കരപ്പറമ്പ് ബൈപാസിന് 10 കോടി അനുവദിച്ചു.
- ദേശീയപാത വികസന അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി നടന്നില്ല.
- മൂർക്കനാട് -മോതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജിന് 75 കോടി അനുവദിച്ചു. പ്രവൃത്തി പകുതി പൂർത്തിയായി.
- മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ നീട്ടാൻ 20 കോടി അനുവദിച്ചു. ഇപ്പോഴും പൂർത്തിയായിട്ടില്ല.
- മങ്കട ഗവ. ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. എസ്റ്റിമേറ്റ് തയാറാക്കി വരുന്നതേയുള്ളൂ.
ഏറനാട്
- 2021 ബജറ്റിൽ നിരവധി പദ്ധതികൾ സമർപ്പിച്ചെങ്കിലും ആകെ ലഭിച്ചത് അകമ്പാടം -പാതാർ റോഡ് നവീകരണം. ടെൻഡർ നടപടികൾ പൂർത്തിയായിട്ടേയുള്ളൂ.
- അരീക്കോട് പൊലീസ് സ്റ്റേഷനിന് പുതിയ കെട്ടിടം എന്നത് ഇതുവരെ നടപ്പായില്ല. വിനോദസഞ്ചാര കേന്ദ്രമായി മാറിയ കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ മുറിഞ്ഞമാട് ടൂറിസം സർക്യൂട്ട് എങ്ങുമെത്തിയില്ല.
- കീഴുപറമ്പ് പഞ്ചായത്തിൽ ചാലിയാറിനോട് ചേർന്ന് മൂഴിക്കൽ തോടിനു കുറുകെ റെഗുലേറ്റർ ബ്രിഡ്ജ് ഇപ്പോഴും കടലാസിൽ.
- എടവണ്ണ പഞ്ചായത്തിലെ ചാലിയാറിന് കുറുകെ ആര്യൻതൊടിക പാലം വന്നില്ല.
- തച്ചണ്ണ ജി.എൽ.പി.എസിന് ഇനിയും കെട്ടിടമായില്ല.
- ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുമുറി -തോട്ടുമുക്കം റോഡിെൻറ പുനരുദ്ധാരണ പ്രവൃത്തി നടന്നില്ല.
- കാവനൂർ വടക്കേതല -കാരാപറമ്പ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയും നടക്കാതെ പോയി.
വണ്ടൂർ
- തൃക്കലങ്ങോട് -വണ്ടൂർ -കാളികാവ് റോഡ് വീതി കൂട്ടി ബി.എം ആൻഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, നടുവത്ത് വടക്കുംപാടം റോഡ് ബി.എം ആൻഡ് ബി.സി ചെയ്തു പുനരുദ്ധാരണം എന്നിവ ടെൻഡർ നടപടികൾ പൂർത്തീകരിച്ചത് മിച്ചം.
- ബജറ്റിൽ ഉൾപ്പെടുത്തിയ മറ്റു 16 പ്രവൃത്തികളിൽ ഇനിയും തുടർനടപടികൾ ആയില്ല.
- വണ്ടൂരിലെ ആധുനിക സ്റ്റേഡിയം നിർമാണം എവിടെയുമെത്തിയില്ല.
- 2020ലെ ബജറ്റിൽ അനുവദിച്ച മുത്തൻതണ്ട് പാലത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും തുടർ നടപടികളില്ല.
- ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് പുനരുദ്ധാരണവും മുടങ്ങിക്കിടക്കുകയാണ്.
നിലമ്പൂർ
- കഴിഞ്ഞ മൂന്നു വർഷമായി നിലമ്പൂർ ബൈപാസിന് ഒന്നും അനുവദിച്ചു കിട്ടിയില്ല. 140 കോടിയുടെ ഭരണാനുമതി ലഭിച്ചതിൽ സ്ഥലം ഏറ്റെടുക്കാൻ 35 കോടിയാണ് ലഭിച്ചത്. 21 കോടിയുടെ ഒന്നാംഘട്ട പ്രവൃത്തി നടന്നുവരുന്നതേയുള്ളൂ. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ മാറ്റാൻ ഏഴ് കോടിയും രണ്ടാംഘട്ട പ്രവൃത്തിക്ക് സ്ഥലം ഏറ്റെടുക്കാൻ 40 കോടിയും അനുവദിക്കേണ്ടതുണ്ട്.
- പുന്നപ്പുഴക്ക് കുറുകെ പുഞ്ചക്കൊല്ലിയിൽ പാലം, പ്രളയത്തിൽ ഒലിച്ചുപോയ ശാന്തിഗ്രാം പാലം, പോത്തുകല്ല് -ഇരുട്ടുകുത്തി ആദിവാസി കോളനി പാലം എന്നിവ പ്രഖ‍്യാപനത്തിൽ ഒതുങ്ങി.
തിരൂരങ്ങാടി
- 100 കോടി രൂപയുടെ പൂക്കിപറമ്പ് -പതിനാറുങ്ങൽ ബൈപാസ്, മൂഴിക്കൽ തടയണ, ഫയർ സ്റ്റേഷൻ, 15 കോടിയുടെ കുണ്ടൂർ തോട് നവീകരണം, മോര്യ -കാപ്പ് പദ്ധതി പൂർത്തീകരണം, നന്നമ്പ്ര കുടിവെള്ള പദ്ധതി, എൽ.ബി.എസ് സ്ഥലമെടുപ്പ്, ന്യൂ കട്ട് ടൂറിസം പദ്ധതി, അസാപ് സ്കിൽ പാർക്ക് തുടങ്ങിയവ നീളുന്നു.
- സയൻസ് പാർക്ക്, ഹജൂർ കച്ചേരി ജില്ല പൈതൃക മ്യൂസിയം, തിരൂരങ്ങാടി കുടിവെള്ള പദ്ധതി, ന്യൂ കട്ട് തടയണ നിർമാണം തുടങ്ങിയവ പാതിവഴിയിലാണ്.
കോട്ടക്കൽ
- കോട്ടക്കൽ -പുത്തൂർ -ചെനക്കൽ ബൈപാസ് മൂന്നാംഘട്ട സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ഇഴയുന്നു.
- വട്ടപ്പാറ ഫയർ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടും ഭരണാനുമതി ആയില്ല.
- മൂന്ന് കോടി രൂപ അനുവദിച്ച കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ നിർമാണ പദ്ധതിയുടെ ഭഗമായി ആകെ നടന്നത് മണ്ണു പരിശോധന.
- ഇരിമ്പിളിയം പഞ്ചായത്ത് പുറമണ്ണൂർ ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്.
- കോട്ടക്കൽ ചങ്കുവെട്ടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ആധുനിക രീതിയിൽ നവീകരണവും നടന്നില്ല.
- കാടാമ്പുഴ മരവട്ടം 110 കെ.വി സബ് സ്റ്റേഷൻ നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ പഠനം നടന്നിട്ടേയുള്ളൂ.
താനൂർ
- താനൂർ ഗവ. കോളജ് കെട്ടിടം, വട്ടത്താണി റെയിൽവേ ഓവർ ബ്രിഡ്ജ്, പൊന്മുണ്ടം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം തുടങ്ങിയവ നടപ്പാകാത്ത പദ്ധതികളിൽപ്പെടുന്നു.
- ഫിഷിങ് ഹാർബർ നിർമാണ പ്രവൃത്തി, താനൂർ ഗവ. ഫിഷറീസ് സ്കൂൾ ഹോസ്റ്റൽ കെട്ടിടം, താനൂർ കുടിവെള്ള പദ്ധതി, തീരദേശ ഹൈവേ, കനോലി കനാൽ നിർമാണ പ്രവൃത്തി, കാട്ടിലങ്ങാടി സ്റ്റേഡിയം, പൊന്മുണ്ടം ബൈപാസ് തുടങ്ങിയവയും പാതിവഴിയിൽ.
വേങ്ങര
- വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂനിറ്റ്, മിനി സിവിൽ സ്റ്റേഷൻ, മമ്പുറത്ത് റെഗുലേറ്റർ കം തടയണ, കണ്ണമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം എന്നിവ പ്രാവർത്തികമായില്ല.
- ബൈപാസ് നിർമാണംതന്നെ പ്രായോഗികമല്ലെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.
- - സാമൂഹികാരോഗ്യ കേന്ദ്രത്തിന് നേരത്തേ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി പൂർത്തിയായെങ്കിലും ആവശ്യപ്പെട്ടിരുന്ന ഡയാലിസിസ് യൂനിറ്റിനുള്ള സംവിധാനങ്ങൾ ഒന്നുമായില്ല.
- മിനി സിവിൽ സ്റ്റേഷൻ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ല.
- മമ്പുറത്ത് കുടിവെള്ള സൗകര്യത്തിനായി തടയണ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല.
തവനൂർ
- ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിെൻറ ചോർച്ച അടക്കൽ പൂർത്തിയായില്ല.
- തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എൻജിനീയറിങ് കോളജില്‍ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയത്തിെൻറ പ്രവൃത്തി ആരംഭിച്ചില്ല.
- എടപ്പാള്‍ മിനി സിവില്‍സ്റ്റേഷന്‍ നിർമാണവും യാഥാർഥ്യമായില്ല.
- മൂന്നു വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ച ഒളമ്പക്കടവ് പാലം പാതിവഴിയിലാണ്.
- കൂട്ടായി -പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ നിർമാണം ആരംഭിച്ചില്ല.
- തവനൂർ -തിരുന്നാവായ പാലത്തിെൻറ മണ്ണ് പരിശോധന തുടങ്ങിയത് മിച്ചം.
- കാവിലക്കാട് ടൗൺ നായർ തോട് പാലം പുനർനിർമാണവും കാരാറ്റ് കടവ് പാലം നിർമാണവും തൃപ്രങ്ങോട് മിനി സ്റ്റേഡിയം നിർമാണവും ആരംഭിച്ചില്ല.
- തൃപ്രങ്ങോട് പി.എച്ച്.സിക്ക് പുതിയ കെട്ടിടമായില്ല. തൃക്കണാപുരം സി.എച്ച്.സി പുതിയ കെട്ടിടനിർമാണവും ആരംഭിച്ചില്ല.
- പുറത്തൂർ മുരിക്കിൻമാട് ദ്വീപ് സംരക്ഷണവും സൗന്ദര്യവത്കരണവും പ്രഖ്യാപനത്തിലൊതുങ്ങി.
തിരൂര്‍
- തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലക്ക് മാങ്ങാട്ടിരി പാലത്തിന് സമീപം കെട്ടിടം നിര്‍മിക്കാനായി ഏഴ് കോടി രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി തുടങ്ങാനായില്ല.
- തീരദേശ ഹൈവേക്ക് മുന്‍ഗണന നല്‍കിയെങ്കിലും പദ്ധതിയുടെ ആദ്യ റീച്ച് പോലും ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.
- പടിഞ്ഞാറെക്കര മുതല്‍ ഉണ്യാല്‍ വരെയുള്ള 15 കിലോമീറ്ററാണ് ആദ്യ റീച്ചായി പരിഗണിച്ചത്. ഇതിനായി തുകയും അനുവദിച്ചിരുന്നു.
- ടൂറിസം വകുപ്പിെൻറ തുഞ്ചന്‍പറമ്പില്‍ നിന്ന് ആരംഭിക്കുന്ന മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് പദ്ധതിയും വാക്കുകളിലൊതുങ്ങി.
പൊന്നാനി
- കോഴിക്കോട് മുതൽ കൊച്ചി വരെയുള്ള ടൂറിസം പദ്ധതിയുടെ ഭാഗമായി പൊന്നാനിയെ ഉൾപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
- പൊന്നാനി തീരത്ത് കടൽഭിത്തി നിർമാണത്തിന് 10 കോടി, ഈശ്വരമംഗലം ശ്മശാന നവീകരണത്തിന് മൂന്ന് കോടി, വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയ നിർമാണത്തിന് മൂന്ന് കോടി, മാറഞ്ചേരി മിനി സ്റ്റേഡിയം 2.5 കോടി, ആലങ്കോട് കോലിക്കര -കോക്കൂർ റോഡ് ബി.എം.ബി.സി ചെയ്യാൻ മൂന്ന് കോടി, മഖ്ദൂം സ്മാരകം നിർമിക്കാൻ 50 ലക്ഷം, നിള മ്യൂസിയം വാർഷിക ചെലവുകൾക്കായി 50 ലക്ഷം എന്നിങ്ങനെ അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല.
വള്ളിക്കുന്ന്
- കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി ഫയർസ്റ്റേഷന് സ്ഥലം ലഭ്യമാണെങ്കിലും ഇതുവരെ നടപ്പായില്ല.
- ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങുന്ന കാര്യത്തിലും നടപടി വൈകുകയാണ്.
- 1.98 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ നിർമാണവും തുടങ്ങിയിട്ടില്ല. കാലിക്കറ്റ് സർവകലാശാല സ്ഥലം വിട്ടുനൽകിയിട്ടുണ്ട്.
- കടലാക്രമണത്തിൽ നശിച്ച വള്ളിക്കുന്നിലെ ടിപ്പു സുൽത്താൻ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കിയില്ല.
- വള്ളിക്കുന്ന് -അരിയല്ലൂർ വില്ലേജുകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണവും നടന്നില്ല.
- കോഹിനൂറിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഒരനക്കവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.