മലപ്പുറം: നഗരസഭയിൽനിന്ന് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥൻ തിരിച്ചുവരുന്നതിനെ എതിർത്ത് പ്രമേയവുമായി മലപ്പുറം നഗരസഭ. നേരത്തെ നഗരസഭയിൽ ജനന-മരണ രജിസ്ട്രാറായിരുന്ന കെ. മധുസൂദനൻ വീണ്ടും കൊണ്ടോട്ടിയിൽനിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറിവരുന്നത് നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്ന് കാണിച്ചാണ് ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചത്. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ അവതാരകനായ പ്രമേയത്തിന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നൂറേങ്ങൽ സിദ്ദീഖ് അനുവാദകനായി.
മലപ്പുറത്ത് നാല് വർഷം ജനന-മരണ രജിസ്ട്രാറായി ജോലി ചെയ്തിരുന്ന കെ. മധുസൂദനനെതിരെ പൊതുജനങ്ങളിൽനിന്നും ജനപ്രതിനിധികളിൽനിന്നും വ്യാപാക പരാതി ഉയർന്നിരുന്നതായും ഒരു പ്രക്ഷോഭത്തിന് ഇദ്ദേഹം നേതൃത്വം നൽകിയതായും പ്രമേയത്തിൽ പറയുന്നു.
രണ്ട് മാസം മുമ്പ് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥൻ വീണ്ടും മലപ്പുറത്തെ ഹെൽത്ത് സൂപ്പർവൈസറായി സ്ഥാനം ലഭിക്കാൻ അപേക്ഷിക്കുകയും ക്യൂ പട്ടികയിൽ ഇടംപിടിക്കുക കൂടി ചെയ്തതോടെയാണ് നഗരസഭ ഭരണസമിതി പ്രമേയവുമായി രംഗത്തുവന്നത്. പ്രമേയം വോട്ടിനിട്ട് പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.