മലപ്പുറം: ടെൻഡർ നടപടി പൂർത്തിയാകാത്തത് കാരണം മുണ്ടുപറമ്പ് നഗരസഭ വാതക ശ്മശാനം അറ്റകുറ്റപണി നീളുന്നു. ജനുവരി അഞ്ചിന് ചേർന്ന കൗൺസിൽ യോഗ തീരുമാനപ്രകാരം കേന്ദ്രത്തിന്റെ അറ്റകുറ്റപണി പൂർത്തിയാക്കി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തത് കാരണം കേന്ദ്രം അടഞ്ഞ് കിടക്കുകയാണ്. ഇത് കാരണം കേന്ദ്രത്തിൽ സംസ്കാര ചടങ്ങുകൾക്കായി എത്തുന്ന ആളുകളെ അധികൃതർക്ക് മടക്കി വിടേണ്ടി വരികയാണ്. നിലവിൽ അറ്റകുറ്റ പണികൾക്കായി 1.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.
ഇതിന്റെ ടെൻഡർ നടപടികൾ ഫെബ്രുവരി എട്ടോടെ പൂർത്തിയാകും. ഇത് പൂർത്തിയാക്കിയാൽ മൂൻകൂർ അനുമതിയോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് നഗരസഭ അധികൃതരുടെ പ്രതീക്ഷ. കൗൺസിൽ തീരുമാനപ്രകാരം കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിശോധിക്കാനായി ജനുവരി ആറിന് പ്രത്യേക സംഘം സ്ഥലം സന്ദർശിച്ചിരുന്നു. സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വാതക ശ്മശാനത്തിന്റെ പുകകുഴൽ, കത്തിക്കുന്ന ബർണർ, മൃതദേഹം കിടത്തുന്ന ബെഡ് എന്നിവ എന്നിവ തകരാറിലാണെന്ന് സംഘം കണ്ടെത്തി. ഇതോടെ പ്രശ്നം പരിഹരിക്കാൻ എസ്റ്റിമേറ്റ് എടുക്കാൻ വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തി. തകരാർ കാരണം ആറ് മാസത്തോളമായി കേന്ദ്രം അടഞ്ഞ് കിടക്കുകയാണ്. വിഷയം ജനങ്ങൾക്കിടയിൽ പരാതിക്ക് ഇടവരുത്തിയിട്ടുണ്ട്. നഗരസഭയുടെ വിവിധ വകുപ്പുകളുടെ സാങ്കേതിക തടസങ്ങളായിരുന്നു അറ്റകുറ്റ പണി നീളാൻ കാരണമായത്.
സെപ്റ്റംബറിലാണ് ശ്മശാനത്തിലെ ദഹിപ്പിക്കുന്ന യന്ത്രത്തിന്റെയും പുകകുഴലിന്റെയും തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ പ്രാഥമിക റിപ്പോർട്ടും നവംബറിൽ തുടർ റിപ്പോർട്ടും ഒരുക്കി. എന്നാൽ മറ്റ് നടപടികൾക്കായി നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറാതെ വന്നതോടെയാണ് അറ്റകുറ്റ പണി നിലക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.