മലപ്പുറം: സൗജന്യ വൈ ഫൈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നോട്ടീസ് കിട്ടിയ സംഭവത്തിൽ നഗരസഭക്ക് അൽപം ആശ്വാസമായി.
കേസ് തൽക്കാലം ഹൈകോടതി നീട്ടിയതാണ് അധികൃതർക്ക് ആശ്വാസം പകർന്നത്. വെള്ളിയാഴ്ചയായിരുന്നു കേസിൽ നഗരസഭയുടെ വാദം കേൾക്കാനുണ്ടായിരുന്നത്. എന്നാൽ, തീയതി നിശ്ചയിക്കാതെ കേസ് താൽക്കാലികമായി ഹൈകോടതി നീട്ടി. തീയതി പിന്നീട് അറിയിക്കും. പദ്ധതി കരാറെടുത്ത റെയിൽടെൽ കോർപറേഷൻ നൽകിയ കേസിലായിരുന്നു നഗരസഭക്ക് നേരത്തേ കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ചത്. പദ്ധതി പ്രകാരം ബാക്കി ലഭിക്കാനുള്ള തുക നഗരസഭയിൽനിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് റെയിൽടെൽ കേസിന് പോയത്.
പദ്ധതി പ്രകാരം റെയിൽടെലിന് ബാക്കി പണം നൽകിയില്ലെങ്കിൽ നഗരസഭ സെക്രട്ടറിയുടെ ശമ്പളത്തിൽനിന്ന് പിടിച്ച് നൽകാൻ ഹൈകോടതി ശിപാർശയുണ്ടായിരുന്നു.
2015 ആഗസ്റ്റിൽ കരാർ പ്രകാരം 1.5 കോടി രൂപ ചെലവിലാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. ഇതിൽ 50 ലക്ഷം ആദ്യഗഡു നൽകിയെന്ന് നഗരസഭ അധികൃതർ അറിയിച്ചു. 2018ൽ റെയിൽടെൽ ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 2020ൽ ബാക്കി തുക നൽകണമെന്ന് കോടതി വിധിച്ചു.
ഈ വിധിക്കെതിരെ നഗരസഭ അപ്പീൽ നൽകാത്തതിന്റെ പേരിൽ ഒക്ടോബർ ആദ്യത്തിൽ കോടതി വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമായി നിരീക്ഷിച്ച് 28ന് നഗരസഭ സെക്രട്ടറിയോട് ഹൈകോടതിയിൽ നേരിൽ ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
നഗരസഭ പരിധിയിലെ മുഴുവനാളുകൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ സൗജന്യ വൈ ഫൈ നൽകുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.