കാളികാവ്: ജങ്ഷനിലെ പോസ്റ്റ് ഓഫിസ് മതിൽ പൊളിച്ചുമാറ്റാൻ അനുവദിക്കാത്തതും റോഡരികിലെ മരങ്ങൾ മുറിക്കുന്നത് മുടങ്ങിയതും മലയോര ഹൈവേ നിർമാണ പ്രവൃത്തികൾക്ക് തടസ്സമായി. പൊതുമരാമത്ത് വകുപ്പ് തപാൽ വകുപ്പ് അധികൃതരോട് സൗകര്യം ചെയ്തുതരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് പരാതി. ഇതോടെ ടൗണിലെ അഴുക്കുചാൽ ഒരു ഭാഗത്ത് മാത്രമായി ചുരുക്കുകയാണ്.
പോസ്റ്റ് ഓഫിസ് അധികൃതരുടെ അലംഭാവത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി ഇടപെടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
കാളികാവ് ജങ്ഷനിലെ പോസ്റ്റ് ഓഫിസിന്റെ തകർന്നുവീഴാറായ മതിൽ സമീപത്തെ തേക്ക് മരത്തിൽ കെട്ടിയിട്ടിരിക്കുകയാണ്. മരത്തിൽ കെട്ടിയ കയർ ദ്രവിച്ച് തുടങ്ങിയിട്ടുമുണ്ട്. മതിലിനോട് ചേർന്ന മരം വണ്ണം വെച്ച് വളർന്നതോടെയാണ് മതിൽ തകർന്നുതുടങ്ങിയത്. എന്നാൽ മരം മുറിക്കാൻ തപാൽ വകുപ്പിൽനിന്ന് അനുമതി ലഭിച്ചിട്ടില്ല. ഈ ഭാഗത്ത് ജെ.സി.ബിയോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
റോഡിലേക്ക് ഇറക്കി കെട്ടിയ മതിൽ പൊളിക്കാതെ റോഡ് വികസനം സാധ്യവുമല്ല. ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കി പൊതുമരാമത്ത് അധികൃതർ പോസ്റ്റ് ഓഫിസ് അധികൃതരോട് പല തവണ മതിൽ പൊളിച്ചുമാറ്റാനും മരം മുറിക്കാനും അനുമതി തേടിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.