കാളികാവ്: കൃഷിക്കും മനുഷ്യജീവനും ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട് ഷൂട്ടർമാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മരവിപ്പിച്ചത് ആശ്വാസകരമായി. കായികം, സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങൾക്ക് തോക്ക് ലൈസൻസുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവെക്കുന്നതിൽനിന്ന് വിലക്കി പുറപ്പെടുവിച്ച ഉത്തരവാണ് താൽക്കാലികമായി മരവിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.
വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നല്‍കുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് പുറത്തിറക്കിയ ഉത്തരവ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് വനം വകുപ്പ് തീരുമാനം തിരുത്തിയത്. വിളസംരക്ഷണത്തിനും സ്വയംരക്ഷക്കുമല്ലാത്ത ആവശ്യങ്ങൾക്കായി അനുവദിച്ച ആയുധലൈസൻസുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവെക്കുന്നതിൽനിന്ന് വിലക്കിയാണ് വനംവകുപ്പ് ഉത്തരവിറക്കിയിരുന്നത്.
കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിതമായി വെടിവെച്ചുകൊല്ലാൻ 2022 മേയിലാണ് സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നത്. എന്നാൽ, കായികാവശ്യത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസൻസുള്ളവർക്ക് മേൽ ഉത്തരവുപ്രകാരം കാട്ടുപന്നികളെ വെടിവെക്കാൻ അനുവാദം നൽകുന്നുണ്ടെന്ന് ഇടുക്കി കലക്ടർ വനംവകുപ്പിന് കത്തുനൽകിയിരുന്നു.
ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ലൈസൻസ് സംബന്ധിച്ച വിവരം ആരാഞ്ഞതിനുശേഷം മാത്രമേ ഇത്തരത്തിൽ ഉത്തരവ് നൽകാവൂ എന്നും സർക്കാർതലത്തിൽ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം പരിഗണിച്ചാണ് വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഇപ്പോൾ മരവിപ്പിച്ചത്.
നിയന്ത്രണം പിൻവലിച്ചതോടെ നാട്ടിലിറങ്ങി വിളനാശം വരുത്തുന്ന കാട്ടുപന്നികളെ എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ഉത്തരവിൽ വെടിവെച്ചുകൊല്ലുന്ന നടപടിയുമായി അധികൃതർക്ക് മുന്നോട്ടുപോകാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.