കാളികാവ്: അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന താമരച്ചക്ക വ്യാപിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകരായ ശിഹാബ് പറാട്ടിയും ഷറഫുദ്ദീൻ കാളികാവും. ചോലച്ചക്ക, കുള്ളൻ ചക്ക, ഉണ്ണിചക്ക, മണിച്ചക്ക തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന താമരച്ചക്കക്ക് സാധാരണ ചക്കയേക്കാൾ രുചി വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം താമരച്ചക്കകൾ വാങ്ങി കുരു മുളപ്പിച്ച് തൈകൾ കൂടകളിലാക്കിയിട്ടിട്ടുണ്ട്. ഒരു വർഷം പ്രായമായ തൈകളാണ് വിതരണത്തിനുള്ളത്. ഇതിനകം തന്നെ ആവശ്യക്കാർക്ക് തൈകൾ നൽകികഴിഞ്ഞു. കൂടുതൽ ആവശ്യക്കാരുള്ളതിനാൽ കൂടുതൽ തൈകൾ നട്ടു മുളപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും.
പാതയോരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും അനേകം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് ഈ പരിസ്ഥിതി പ്രവർത്തകർ. നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളുടെ കൃത്യമായ സംരക്ഷണം കൂടി ഉറപ്പാക്കുന്നുണ്ട്. ഈ വർഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യപ്പെടുന്ന തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. അമ്പലക്കടവ് എൽ.പി സ്കൂളിൽ കുട്ടികളുടെ പാർക്കിൽ ഈ അവധിക്കാലത്ത് ആദ്യപടിയായി തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു.
പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ശിഹാബ് പറാട്ടി കാളികാവിൽ സോഫ വർക്ക് തൊഴിലാളിയാണ്. അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമാണ് ഷറഫുദ്ദീൻ കാളികാവ്. താമരച്ചക്ക തൈകൾ ആവശ്യമുള്ളവർ 9961209677 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.