മങ്കട: മൂന്ന് നൂറ്റാണ്ട് നാട്ടില്‍ മത-സാമുദായിക സൗഹൃദത്തിെൻറ പ്രതീകമായ കടന്നമണ്ണ ജുമാമസ്ജിദ് പുതുക്കിപ്പണിയുന്നു. പുരാതന വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ച മിമ്പര്‍ അടക്കമുള്ള കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട നിര്‍മിതികൾ നിലനിര്‍ത്തിയാണ് നവീകരിക്കുന്നത്.
വള്ളുവനാട് രാജകുടുംബത്തിലെ കടന്നമണ്ണ കോവിലകം വലിയ തമ്പുരാട്ടി നല്കിയ 75 സെൻറ് സ്ഥലത്താണ് 1020 എടവം നാലിന് പള്ളി നിർമിച്ചത്. 1921ലെ ഖിലാഫത്ത് സമരമടക്കം ഒട്ടേറെ ചരിത്രസംഭവങ്ങളുടെ സാക്ഷിയാണ് ഇൗ ആരാധനാലയം. കടന്നമണ്ണ മാട്ടുപറമ്പില് സ്ഥാപിച്ച പള്ളി പിന്നീട് കോവിലകം അധികാരികളുടെ അഭ്യർഥന പ്രകാരം ഇന്ന് നില്ക്കുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
ജുമാമസ്ജിദ് നിലകൊള്ളുന്ന സ്ഥലം വിട്ടുനല്‍കിയത് സംബന്ധിച്ച് കടന്നമണ്ണ കോവിലകത്തെ താളിയോലയില്‍ കുറിച്ചുവെച്ചിട്ടുണ്ട്. ഇതുപ്രകാരം 1845 മേയ് 16നാണ് ഭൂമി നല്‍കിയത്. വിശാലമായ ഖബര്സ്ഥാന് പിന്നീട് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിലയ്ക്ക് വാങ്ങിയതാണ്. അക്കാലത്ത് രണ്ട് മുറിയില്‍ മാത്രമാണ് പള്ളി പൂര്‍ത്തിയാക്കിയത്. പിന്നീട് 1960കളില്‍ പുതുക്കിപ്പണിത ശേഷം നിരവധി മഹല്ലുകള്‍ രൂപംകൊണ്ടു.
സ്ഥലസൗകര്യക്കുറവ് കണക്കിലെടുത്താണ് വീണ്ടും പുതുക്കിപ്പണിയാന്‍ നാട്ടുകാർ തീരുമാനിച്ചത്. രണ്ടായിരത്തോളം പേര്‍ക്ക് നമസ്കരിക്കാന്‍ കഴിയുന്ന വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിർമാണം അന്തിമ ഘട്ടത്തിലാണ്. റമദാനിൽ നമസ്കാരത്തിന് തുറന്ന് കൊടുത്തിട്ടുണ്ട്. രണ്ട് മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാകും.
മൈസൂര്‍ ഭരണാധികാരികളുടെ വരവിന് മുമ്പുതന്നെ കടന്നമണ്ണയില്‍ മുസ്ലിം സാന്നിധ്യമുണ്ടായിരുന്നു. പുത്തനങ്ങാടി ജുമാമസ്ജിദായിരുന്നു അടുത്ത പ്രദേശത്തുള്ള ഏക പള്ളി. പിന്നീടാണ് കടന്നമണ്ണയില്‍ പള്ളി നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.