പെരിന്തൽമണ്ണ: പുതിയ സർക്കാരിന്റെ പരിഗണന കാത്ത് ജില്ലയുടെ ആരോഗ്യമേഖല. മഞ്ചേരി മെഡിക്കൽ കോളജ്, 2014ൽ ജില്ല ആശുപത്രികളായി ഉയർത്തിയ പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ജില്ല ആശുപത്രികൾ എന്നിവയും ഇതേ താലൂക്കുകളിൽ താലൂക്കാശുപത്രികളാക്കി ഉയർത്തിയ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും ആവശ്യമായ തസ്തികകളില്ലാതെ പ്രതിസന്ധിയിലാണ്. മിക്കയിടത്തും കെട്ടിട സൗകര്യങ്ങളുണ്ട്. സ്റ്റാഫ് പാറ്റേൺ പക്ഷേ, പതിറ്റാണ്ടുകൾ മുമ്പുള്ളതാണ്.
കഴിഞ്ഞ ഡിസംബറിൽ വർഷങ്ങൾക്ക് ശേഷം സ്പെഷാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ അടക്കം 202 പേരെ നിയമിച്ചപ്പോൾ ജില്ലയെ അവഗണിച്ചു. 202 ഡോക്ടർമാരിൽ നാല് ഡോക്ടർമാരെയാണ് ജില്ലയിൽ ലഭിച്ചത്. മൂന്ന് ജില്ല ആശുപത്രികളിലും ഏഴ് താലൂക്ക് ആശുപത്രികളിലും ഡോക്ടർ തസ്തികക്കായി നിരന്തരം ആവശ്യങ്ങളുയർന്നിരുന്നു.
202 ഡോക്ടർമാരെ നിയമിച്ചതിൽ താലൂക്ക് ആശുപത്രികളിലടക്കം കാർഡിയിയോളജി ഡോക്ടർമാരുടെ 20 തസ്തികയാണുള്ളത്. ജില്ലയിൽ ഒരാളെയും നിയമിച്ചില്ല. ജില്ലയിൽ എവിടെയും സൂപ്പർ സ്പെഷാലിറ്റി തസ്തികയില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മൂന്നും, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ജില്ല- ജനറൽ ആശുപത്രികളിലായി രണ്ട് വീതവും കൊല്ലം, കാഞ്ഞിരപ്പള്ളി, പാലക്കാട്, അടിമാലി, മാനന്തവാടി, കൊട്ടാരക്കര, ഇടുക്കി എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമടക്കം 20 പുതിയ കാർഡിയോളജി കൺസൽട്ടന്റ് തസ്തിക സൃഷ്ടിച്ചപ്പോഴാണിത്. 2017 ൽ 24 സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരുടെ തസ്കിക സൃഷ്ടിച്ചപ്പോഴും ജില്ല നിരാശയറിഞ്ഞു.
202ൽ ന്യൂറോളജി വിഭാഗം ഡോക്ടർമാരുടെ ഒമ്പത് തസ്തികകളിലും ജില്ലക്ക് അവഗണനയായിരുന്നു. തിരൂരിൽ ഒരു തസ്തിക ലഭിച്ചു. യൂറോളജി വിഭാഗം ഡോക്ടർമാരുടെ തസ്തികയിലും അവഗണന തുടർന്നു. ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോ തൊറാസിക് സർജൻ എന്നീ അപൂർവ തസ്തികകളും ഈ ഘട്ടത്തിൽ സൃഷ്ടിച്ചു. പുതിയ സ്റ്റാഫ് പാറ്റേണാണ് മൂന്ന് ജില്ല ആശുപത്രികളും പ്രതീക്ഷിക്കുന്നത്. ജനസംഖ്യാനുപാതികമായി ആശുപത്രികളിൽ കിടക്കകളില്ല.
തസ്തിക സൃഷ്ടിക്കുന്നത് കിടക്കകളുടെ എണ്ണം കണക്കാക്കിയാണ്. സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരെയും വേണം. നഴ്‌സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവുണ്ട്. കോടികളുടെ ഉപകരണങ്ങൾ സർക്കാർ പർച്ചേസ് നടത്തിയത് ഇതേ ജില്ല ആശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. 2011ൽ യു.ഡി.എഫ് സർക്കാർ കാലത്ത് വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോഴും ഇതേ അവഗണന ജില്ല അനുഭവിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.