പറപ്പൂർ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ എത്തിയ ദേശവരവ്
കോട്ടക്കൽ: ഭക്തിയുടെ നിറവിൽ ആചാരനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയതോടെ പ്രസിദ്ധമായ പറപ്പൂർ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് സമാപനം.
ശനിയാഴ്ച പുലർച്ചെ നാലിന് നടന്ന താലപ്പൊലിയിൽ ദേശത്തുനിന്നും പുറത്തുനിന്നുമായി എത്തിയ നിരവധി പേർ പങ്കാളിയായി. വിവിധ ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 12 മണിയോടെയാണ് ദേവിയെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചത്.
മേളം അകമ്പടിയേകി. തുടർന്ന് നടയടച്ച് വെള്ളിയാഴ്ച പുലർച്ചെ നാലരക്ക് നട തുറന്നതോടെയാണ് ഉത്സവത്തിന് തുടക്കമായത്. കാവ് ഉണർത്തൽ, ഉഷപൂജ, കവുങ്ങ് എഴുന്നള്ളിപ്പ്, എളമരം നാട്ടൽ, കളമെഴുത്ത്, സന്ധ്യാവേല, തായമ്പക, വിളക്കിന്റെ വെളിച്ചപ്പാട്, ദേവിയെ പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവയായിരുന്നു മറ്റു ചടങ്ങുകൾ. ഉച്ചയോടെ നടന്ന പ്രസാദ ഊട്ടിൽ ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു. വൈകുന്നേരം നാലോടെ ദേശത്തെ അവകാശ കാള ക്ഷേത്രത്തിലെത്തി ചേർന്നു.
പിന്നാലെ വിവിധ ദേശങ്ങളിൽ നിന്നുള്ള ഇണ പൊയ്ക്കാള വരവുകൾ ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങി. പൂക്കാവടികൾ, നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു വരവുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.