മലയിടിച്ചിൽ തീവ്രമേഖല: നാടുകാണി ചുരത്തിൽ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം ആയില്ല

നിലമ്പൂർ: മലയിടിച്ചിൽ സാധ‍്യതയേറിയ രാജ‍്യത്തെ 10 മലമ്പ്രദേശങ്ങളിലൊന്നായി കണക്കാക്കുന്ന നാടുകാണി ചുരത്തിൽ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള നിർദേശം നടപ്പായില്ല.

2007ൽ ചുരത്തിലെ കല്ലളയിലുണ്ടായ റോഡ് വിള്ളലിനെത്തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത‍്യ (ജി.എസ്.ഐ) നടത്തിയ പഠനത്തിലാണ് രാജ‍്യത്തെ മലയിടിച്ചിൽ സാധ‍്യത തീവ്രപ്രദേശമായി നാടുകാണി ചുരത്തെ കണക്കാക്കിയത്.

കേരള-തമിഴ്നാട് അതിർത്തിയിൽ ഊട്ടി-മേട്ടുപ്പാളയം ചുരവും വഴിക്കടവ് നാടുകാണി ചുരവുമാണ് മലയിടിച്ചിൽ തീവ്രമേഖലയിലേക്ക് ജി.എസ്.ഐ ശിപാർശ ചെയ്തത്. 10ൽ അഞ്ചെണ്ണം ഹിമാലയത്തിലും ബാക്കിയുള്ളത് പശ്ചിമഘട്ട മലനിരകളിലുമാണ്. കല്ലളയിലുണ്ടായ റോഡ് നിരങ്ങിനീങ്ങൽ പ്രതിഭാസത്തിലെ സമഗ്രപഠന റിപ്പോർട്ടിലാണ് ചുരത്തിൽ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ ജി.എസ്.ഐ കേന്ദ്രത്തിന് ശിപാർശ ചെയ്തത്.

പശ്ചിമഘട്ടത്തിന്‍റെ ഏറ്റവും ഉയർന്ന പർവതഭാഗങ്ങളിലൊന്നാണ് നാടുകാണി ചുരം. സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ ഉയരത്തിലാണ് പർവതഭാഗത്തിന്‍റെ മുനമ്പ്. പ്രതിവർഷം 4000 മി.മീ. മഴ ഇവിടെ ലഭിക്കുന്നു. 30 മുതൽ 60 ഡിഗ്രിവരെ ചരിവുള്ള ചുരത്തിൽ വെള്ളത്തിന്‍റെ ശരിയായ കുത്തൊഴുക്ക് തടസ്സപ്പെടുന്നത് ഉരുൾപൊട്ടൽ സാധ‍്യത വർധിപ്പിക്കുമെന്നാണ് ജി.എസ്.ഐയുടെ പഠനറിപ്പോർട്ട്. മലയിടിച്ചിൽ നിരീക്ഷണത്തിന്‍റെ ഭാഗമായി ചുരത്തിൽ പ്രത‍്യേക മാപിനികൾ സ്ഥാപിച്ച് ഇവ സാറ്റലൈറ്റ് മുഖേന ബന്ധിപ്പിച്ച് നിരീക്ഷണ സംവിധാനം ഒരുക്കാനായിരുന്നു ഭൗമശാസ്ത്രസംഘത്തിന്‍റെ നിർദേശം. മില്ലിമീറ്റർ ലെവലിലുള്ള മണ്ണിന്‍റെ അപഭ്രംശംപോലും മാപിനിയിൽ രേഖപ്പെടുത്തും.സാറ്റലൈറ്റിൽനിന്ന് അപകടസാധ‍്യത വിവരം റഡാറിലേക്കും തുടർന്ന് അലാറം വഴി ജനങ്ങളിലേക്കും എത്തുന്ന വിധമാണ് സംവിധാനം.

2010നകം ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം ഒരുക്കണമെന്നായിരുന്നു പഠനസംഘ തലവൻ ജി.എസ്.ഐ കേരള യൂനിറ്റിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ. സി. മുരളീധരൻ റിപ്പോർട്ടിൽ കാണിച്ചിരുന്നത്. ചുരത്തിന്‍റെ താഴ്വാരത്തെ ജനതക്ക് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാനാണ് സംവിധാനം ഒരുക്കലെന്നായിരുന്നു ജി.എസ്.ഐയുടെ വിശദീകരണം. ചുരത്തിൽ തുടർച്ചയായ ഉരുൾപൊട്ടലും ഭൂമി നിരങ്ങിനീങ്ങിയുള്ള പ്രതിഭാസവും താഴ്വാരത്തെ കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുത്തരിപ്പാടം, കാരക്കോട്, പുന്നക്കൽ, വെള്ളക്കട്ട, വഴിക്കടവ് ടൗൺ, ആനമറി, പൂവ്വത്തിപൊയിൽ പ്രദേശങ്ങൾ ചുരത്തിന്‍റെ അടിവാരത്താണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്.

Tags:    
News Summary - Extreme levels of landslides: Nadukani pass It was not a satellite controlled monitoring system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.