മലപ്പുറം: മഞ്ചേരി മെഡി. കോളജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയുടെ ഭാഗമായ 12 ഡോക്ടർമാരെ മുന്നറിയിപ്പോ ബന്ധപ്പെട്ട ഡോക്ടർമാരുടെ സന്നദ്ധതയോ കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തുന്ന നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഗവ. ഡോക്ടർമാർ വ്യാഴാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് സംഘടന പ്രസിഡന്റ് ഡോ. എ.എം. ജയനാരായണൻ അറിയിച്ചു. അത്യാഹിത വിഭാഗമൊഴികെ ഒന്നും പ്രവർത്തിക്കില്ല. 12 ഡോക്ടർമാരെ മഞ്ചേരി ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറ്റിയ ഡി.എം.ഒ നടപടി ഉടൻ പിൻവലിക്കുക, ജനറൽ ആശുപത്രിയിലെ തസ്തികകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് നൽകാനുള്ള ആരോഗ്യവകുപ്പിലെ ശ്രമം ഉപേക്ഷിക്കുക, ജനറൽ ആശുപത്രി ജില്ലക്ക് നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ജില്ലയിൽ ആവശ്യത്തിന് ആശുപത്രികളും ബെഡുകളും ഡോക്ടർ തസ്തികകളും പുതുതായി സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം താലൂക്ക് ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗമായുള്ള ഹെൽത്ത് സർവിസ് യൂനിറ്റുകളുടെ പ്രവർത്തനം താളം തെറ്റിയിരിക്കയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അവശേഷിക്കുന്ന ഡോക്ടർമാർ ജോലിഭാരത്താൽ സമ്മർദ്ദത്തിലാണ്.
ജനറൽ ആശുപത്രിയുടെ ഭാഗമായ 56 തസ്തികകൾ മഞ്ചേരിയിൽനിന്ന് ജില്ലക്ക് പുറത്തേക്കടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം ആരോഗ്യവകുപ്പിൽ നടക്കുന്നുണ്ട്. ജനറൽ ആശുപത്രി തന്നെ ജില്ലക്ക് നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് ഇതെത്തിക്കും. വാർത്താസമ്മേളനത്തിൽ ഡോ. പി. ഷഫീദ്, ഡോ. കെ.എഫ് രാജീവ്, ഡോ. ദിലീപ് എന്നിവരും പങ്കെടുത്തു.
മലപ്പുറം: ജില്ല മെഡിക്കൽ ഓഫിസർക്ക് മെഡിക്കൽ കോളജ് പ്രവർത്തനത്തെ പറ്റി യാതൊരു ധാരണയുമില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് മേലധികാരികൾക്കും പൊതുജനങ്ങൾക്കും നൽകുന്നത് എന്നും കെ.ജി.എം.ഒ.എ. വിവിധ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് പോലും പരിഗണിക്കുകയോ മേലധികാരികളെ അറിയിക്കുകയോ ചെയ്തിട്ടില്ല.
മഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്ന് താൽക്കാലിക അടിസ്ഥാനത്തിൽ അരീക്കോട് താലൂക്ക് ആശുപത്രി അടക്കമുള്ള ചില ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത് ജനറൽ ഡോക്ടർമാരെ ആണെന്നും സ്പെഷലിസ്റ്റുകളെ ആരെയും മാറ്റിയിട്ടില്ലെന്നുമുള്ള ഡി.എം.ഒയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.