മലപ്പുറം: കോവിഡ് പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ വാക്സിന് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചതോടെ ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ് വാക്സിന് കുത്തിവെപ്പ് ആരംഭിച്ചു.
ആദ്യദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കിയത്. വാക്സിന് വിതരണം വരുംദിവസങ്ങളിലും തുടരും. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ല ആശുപത്രി, തിരൂര്‍ ജില്ല ആശുപത്രി, വളവന്നൂര്‍ ജില്ല ആയുര്‍വേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിന് നല്കിത്തുടങ്ങിയത്.
വാക്സിനേഷന് സ്വീകരിക്കുന്നവര്‍ക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈല്‍ ഫോണില്‍ നല്‍കിയിരുന്നു. വാക്സിനെടുത്തവര്‍ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയില്‍ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുത്തിവെപ്പ് തുടരും.
ജില്ലയില്‍ 23,880 ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 13,000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്സിനാണ് എത്തിയിട്ടുള്ളത്. വാക്സിനേഷന് കേന്ദ്രത്തില്‍ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷന് ഓഫിസര്‍മാരുമടക്കം അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക.
ആദ്യം വാക്സിൻ സ്വീകരിച്ച് ഡോ. വി.യു. സീതി
മലപ്പുറം: മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. വി.യു. സീതിയാണ് ആദ്യ വാക്സിന് സ്വീകരിച്ചത്. പി ഉബൈദുല്ല എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി, വൈസ് ചെയര്പേഴ്സൻ ഫൗസിയ കുഞ്ഞിപ്പു, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സിവിക്ക് നൂറേങ്ങല്‍, പി.കെ. ഹക്കീം, പികെ സക്കീര്‍, മറിയുമ്മ ശരീഫ്, എ.ഡി.എം എന്‍.എം. മെഹറലി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, റീ പ്രൊഡക്റ്റിവ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. കെ. രാജേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഇ.എ. രാജന്, ടെക്നിക്കല്‍ അസിസ്റ്റൻറ് ടി. ഭാസ്കരന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ പി.എം. ഫസല്‍, ആശുപത്രി സൂപ്രണ്ട് സി. അലിഖര്‍ ബാബു, ഡോ. ജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ 155 ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിച്ചു
മലപ്പുറം: ജില്ലയില്‍ ആദ്യദിനം 155 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍ 58.5 ശതമാനം പേര് വാക്സിന് സ്വീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഒമ്പതുപേര്‍ക്കും നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ 16 പേര്‍ക്കും തിരൂര്‍ ജില്ല ആശുപത്രിയില്‍ 26 പേര്‍ക്കും വളവന്നൂര്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ 15 പേര്‍ക്കും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ 19 പേര്‍ക്കും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ക്കും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ക്കും നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 17 പേര്‍ക്കും പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ 13 പേര്‍ക്കുമാണ് വാക്സിന് നല്‍കിയത്.
കോവിഡ് പ്രതിരോധ വാക്സിനേഷന് ഘട്ടങ്ങള്‍
കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട സമയത്തെത്തി കോവിഡ് പ്രോട്ടോേകാള് പാലിച്ച് പ്രത്യേക സ്ഥലത്ത് വിശ്രമിച്ചു. വാക്സിനേഷന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കുത്തിവെപ്പിനെക്കുറിച്ച് വിശദീകരിച്ചു. സംശയനിവാരണം വരുത്തി.
രണ്ടാംഘട്ടത്തില്‍ രജിസ്ട്രേഷന്. ആദ്യം ശരീരോഷ്മാവ് പരിശോധനയും കൈ ശുചീകരണവും. തുടര്‍ന്ന് എത്തിയ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് കുത്തിവെപ്പ് മുറിയിലേക്ക്. അവിടെ ശീതീകരിച്ച സംവിധാനത്തില്‍ സൂക്ഷിച്ച വാക്സിന് സിറിഞ്ചില്‍ നിറച്ച് കുത്തിവെപ്പ്.
നാലാം ഘട്ടത്തില്‍ കോവിന്‍ എന്ന ആപ്പില്‍ വാക്സിന് എടുത്തയാളുടെ വിശദാംശങ്ങള്‍ ചേര്‍ത്തു. ഇതിനുശേഷം നിരീക്ഷണ മുറിയിലേക്ക്. അവിടെ അര മണിക്കൂര്‍ നിരീക്ഷണം. വാക്സിന് എടുത്ത ശേഷം എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് അറിയാനാണിത്. അസ്വസ്ഥതയൊന്നുമില്ലെങ്കില്‍ അരമണിക്കൂറിനുശേഷം മടക്കം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ചികിത്സ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക്.
അവിടെ രക്തസമ്മർദം ഉള്‍പ്പെടെയുള്ള ശാരീരിക പരിശോധനകള്‍. ആവശ്യമെങ്കില്‍ തുടര്‍ ചികിത്സ നൽകും. അല്ലാത്തപക്ഷം വീട്ടിലേക്ക് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.