മലപ്പുറം: ജില്ലയില്‍ പല മേഖലകളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ മലപ്പുറം പി.എച്ച് ലാബില്‍ കോവിഡ് പരിശോധനക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനും താലൂക്ക് തലത്തില്‍ സാമ്പിള്‍ ശേഖരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ രണ്ടാമത്തെ സര്‍ക്കാര്‍ അംഗീകൃത ലാബായിരിക്കും ഇത്. പ്രത്യേക സാഹചര്യം പരിഗണിച്ച് പൊന്നാനി താലൂക്കില്‍ അഞ്ച് സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. പി.എച്ച് ലാബില്‍ ആര്.ടി.പി.സി.ആര് സൗകര്യമൊരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബുക്ക് ഡിപ്പോയുടെ കെട്ടിടം ലാബിനായി ഉപയോഗപ്പെടുത്തും. ബുക് ഡിപ്പോക്ക് പകരം സംവിധാനം ഒരുക്കും.
സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കും
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും. സ്വകാര്യ ആശുപത്രികളുമായി ധാരണയിലെത്തുന്നതിന് ജില്ല കലക്ടറെ ചുമതലപ്പെടുത്തി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണിത്. കെ.എം.എസ്.സി.എല്‍ മുഖേന ഓര്‍ഡര്‍ നല്കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സമയത്തിന് ലഭിക്കുന്നില്ലെന്ന പരാതി ഗൗരവമായിക്കാണും. ഇവ അടിയന്തരമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
പരിശോധനക്ക് 50,000
കിറ്റുകള്‍
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കൂടുതല്‍ പേരില്‍ രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ നടത്തും.
ഇതിന് അടിയന്തരമായി 50,000 പരിശോധന കിറ്റുകള്‍ ലഭ്യമാക്കാനും പരിശോധനാഫലം വേഗത്തില്‍ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. കൂടുതല്‍ ഐ.സി.യു ബെഡുകളും വെൻറിലേറ്ററുകളും ജില്ലയിലൊരുക്കും.
ആര്.ആര്.ടി സംവിധാനം
ശക്തമാക്കും
എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ആര്.ആര്.ടി സംവിധാനം ശക്തമാക്കി കൂടുതല്‍ പ്രതിരോധ നടപടി സ്വീകരിക്കാനും സ്പീക്കര്‍ നിർദേശം നല്കി. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ഷെല്‍റ്റര്‍ ഒരുക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഭക്ഷ്യ കിറ്റുകള്‍ തീരദേശ മേഖലയില്‍ ഉടന്‍ വിതരണം ചെയ്യാനും സ്പീക്കര്‍ നിർദേശിച്ചു. ഇതിന് ജില്ല സപ്ലൈ ഓഫിസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എ.ഡി.എം എന്നിവരെ ചുമതലപ്പെടുത്തി.
പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം
പൊന്നാനി നഗരസഭ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശംവെക്കണം.
റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫിസില്‍നിന്ന് പ്രത്യേക അനുമതിപത്രം വാങ്ങി കൈവശംവെക്കണം. കുട്ടികളും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിെൻറ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല.
എ.ഡി.എം എന്‍.എം. മെഹറലി, ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, അസി. കലക്ടര്‍ വിഷ്ണുരാജ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, കോവിഡ് ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. കെ.വി. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ല സപ്ലൈ ഓഫിസര്‍ കെ. രാജീവ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ. രാജന്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്, എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ ടി.ജി. ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.