ഇപ്പോഴും മാലിന്യവാഹിനിയായി ഒഴുകുന്ന ചന്തിരൂർ പുത്തൻതോട്
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ ഗുരുതര മാലിന്യപ്രശ്നമായ ചന്തിരൂർ പുത്തൻതോടിന്റെ ശാപമോക്ഷത്തിന് ഇനി എത്ര നാൾകൂടി കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ് പുത്തൻതോടിന്‍റെ മാലിന്യപ്രശ്നം.
അരൂർ മേഖലയുടെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമായി നിർദേശിച്ച പൊതുശുദ്ധീകരണ പ്ലാന്റിന്റെ സ്ഥാപനം പതിറ്റാണ്ടുകളായി നടന്നിട്ടില്ല. സമീപപ്രദേശങ്ങളിലുള്ള മത്സ്യ സംസ്കരണശാലകളിൽ നിന്നും നിയന്ത്രണമില്ലാതെ ഒഴുകിയെത്തുന്ന മലിനജലമാണ് തോട്ടിലൂടെ കായലുകളിലേക്ക് ഒഴുകുന്നത്. ഗുരുതരമായ പരിസ്ഥിതി-ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നുണ്ടെന്ന് സർക്കാർ ഏജൻസുകൾക്കും അറിയാം.
ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ മത്സ്യസംസ്കരണ തൊഴിൽരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. മത്സ്യ സംസ്കരണ കയറ്റുമതിയിൽ സംസ്ഥാനത്ത് ഏറ്റവുമധികം സ്ഥാപനങ്ങൾ നിലനിൽക്കുന്നത് അരൂർ, ചന്തിരൂർ പ്രദേശത്താണ്. ഇക്കാരണത്താൽ അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്തെ മത്സ്യഉൽപന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് മികവിന്റെ പട്ടണമായി കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. അംഗീകാരം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മലിനീകരണത്തിൽനിന്ന് അരൂർ മേഖലയെ രക്ഷിക്കാൻ കേന്ദ്രാവിഷ്കൃത പദ്ധതികളൊന്നും ഉണ്ടായില്ല.
ചന്തിരൂർ പുത്തൻതോട്ടിന്റെ കരയിൽ പൊതുശുദ്ധീകരണ പ്ലാന്‍റ് നിർമിക്കാമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരള സർക്കാർ ഇതിനുവേണ്ടി കോടികൾ മാറ്റിവെച്ചതായും പറയുന്നു. 70 സെന്‍റ് സ്ഥലം തോടിന്റെ കരയിൽ പ്ലാന്റിനുവേണ്ടി വാങ്ങിയിട്ടുണ്ട്. ആലപ്പുഴ കലക്ടർ ചെയർമാനായി സൊസൈറ്റിക്കും രൂപംനൽകിയിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണ വിശേഷങ്ങൾ ഉയർന്നുവരാറുണ്ടെങ്കിലും മറ്റൊന്നും നടക്കാറില്ല. പ്രതിസന്ധി നേരിടാൻ പുതിയ സർക്കാറിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നാട്ടുകാരും വ്യവസായികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.