വേങ്ങര: എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. ഏഴാം വാർഡായ കുന്നുംപറത്തെ പ്രതിനിധാനംചെയ്ത പി.കെ. ഹനീഫയുടെ അകാല നിര്യാണത്തോടെ ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഹനീഫയുടെ ജ്യേഷ്ഠപുത്രനും യൂത്ത് കോൺഗ്രസ് എ.ആർ നഗർ മണ്ഡലം സെക്രട്ടറിയുമായ പി.കെ. ഫിർദൗസിനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 21 സീറ്റുകളുള്ള എ.ആർ നഗർ പഞ്ചായത്തിൽ നിലവിൽ യു.ഡി.എഫിന് 18 സീറ്റും എൽ.ഡി.എഫിന് രണ്ട് സീറ്റും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്.
ഇതിൽ സ്വതന്ത്രൻ ഈയിടെ യു.ഡി.എഫ് പക്ഷത്ത് ചേർന്നതോടെ 19 സീറ്റുകളായി. യു.ഡി.എഫ് ഭരണത്തെ ഇടക്കാല തെരഞ്ഞെടുപ്പ് ഒരുനിലക്കും ബാധിക്കില്ല. ഏഴാം വാർഡ് എൽ.ഡി.എഫിൽനിന്ന് പി.കെ. ഹനീഫ പിടിച്ചെടുത്തതാണ്. 195 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹനീഫ വിജയിച്ചത്. അതേസമയം മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
വേങ്ങര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഊരകത്ത് ആകെ 17 സീറ്റിൽ 15 വാർഡും കൈപ്പിടിയിലൊതുക്കി ഭരണം നടത്തുന്ന യു.ഡി.എഫിനെ ഉപതെരഞ്ഞെടുപ്പുഫലം ഒരുനിലക്കും ബാധിക്കില്ല. അഞ്ചാം വാർഡ് പ്രതിനിധാനംചെയ്തിരുന്ന ഷബ്ന പി.എസ്. സി നിയമനം ലഭിച്ചതോടെ മെംബർ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഊരകത്ത് മുസ്ലിം ലീഗിന് 13ഉം കോൺഗ്രസിന് രണ്ടും ഉൾപ്പെടെ യു.ഡി. എഫിന് 15 സീറ്റുകളുണ്ട്. ഒരു വാർഡ് എൽ.ഡി.എഫ് സ്വതന്ത്രനും മറ്റൊരു വാർഡ് എസ്.ഡി.പി.ഐ സ്വതന്ത്രനും പ്രതിനിധാനംചെയ്യുന്നു. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥിചർച്ച തുടങ്ങിയിട്ടേയുള്ളൂ. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം മത്സരം കാഴ്ചവെക്കുക എന്നതിനപ്പുറത്ത് ഏറെ പ്രതീക്ഷയില്ലാത്ത വാർഡാണ്. രാജിവെച്ച അംഗം ഷബ്ന കഴിഞ്ഞ പ്രാവശ്യം 720 വോട്ട് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.