തിരൂർ: ജൂൺ മാസത്തെ ഓണറേറിയം ലഭിക്കാതെ തിരൂർ അഡീഷനൽ ഐ.സി.ഡി.എസ് പ്രോജക്ട് ആലത്തിയൂരിന്റെ പരിധിയിലെ 148 അംഗൻവാടി വർക്കർമാർ പ്രതിസന്ധിയിൽ. പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, തിരുനാവായ പഞ്ചായത്തുകളിലെ അംഗൻവാടി വർക്കർമാർക്കാണ് കേന്ദ്രസർക്കാർ വിഹിതമായ 4300 രൂപ ഇതുവരെ വിതരണം ചെയ്യാൻ കഴിയാത്തത്.
കഴിഞ്ഞ മാസം 22ന് ജില്ല വനിത-ശിശു വികസന ഓഫിസിൽനിന്ന് തുകയുടെ അലോട്ട്മെന്റ് ലഭിച്ചിരുന്നെങ്കിലും നിലവിലെ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫിസർ (സി.ഡി.പി.ഒ) ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെയാണ് വിതരണം തടസ്സപ്പെട്ടത്. മുൻ സി.ഡി.പി.ഒ വിരമിച്ചതിനെ തുടർന്ന് തിരൂർ ഐ.സി.ഡി.എസ് ഓഫിസിലെ സി.ഡി.പി.ഒക്കാണ് താൽക്കാലിക ചുമതല നൽകിയിരുന്നത്. ജൂലൈ പകുതിയോടെ പുതിയ സി.ഡി.പി.ഒ ചുമതലയേറ്റെങ്കിലും അടിയന്തര ആവശ്യത്തെ തുടർന്ന് ഉടൻ അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ തുക മാറി നൽകാനുള്ള നടപടി പൂർത്തിയാക്കാൻ കഴിയാതെ ഓണറേറിയ വിതരണം മുടങ്ങുകയായിരുന്നു. അംഗൻവാടി വർക്കർമാർക്ക് കേന്ദ്ര സർക്കാർ വിഹിതം 4300 രൂപയും സംസ്ഥാന സർക്കാർ വിഹിതം 8500 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 2200 രൂപയും ഉൾപ്പെടെ പ്രതിമാസം 16,000 രൂപയാണ് ഓണറേറിയമായി ലഭിക്കുന്നത്. പത്തു വർഷത്തിലധികം സർവിസുള്ളവർക്ക് 500 രൂപ അധികവും അനുവദിക്കുന്നുണ്ട്. ഓണറേറിയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നിട്ടും നിരവധി അംഗൻവാടി വർക്കർമാർ ആലത്തിയൂർ ഐ.സി.ഡി.എസ് ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. സി.ഡി.പി.ഒമാരുടെ നിയമനവും ചുമതല കൈമാറ്റവും സാമൂഹികനീതി വകുപ്പിന്റെ ഡയറക്ടറേറ്റിന്റെ പരിധിയിലുള്ള വിഷയമാണെന്നും നിലവിലെ സി.ഡി.പി.ഒയുടെ അവധി അപേക്ഷ തുടർനടപടികൾക്കായി ഡയറക്ടറേറ്റിലേക്ക് കൈമാറിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം ഓണറേറിയ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസർ പി.എൻ. ധന്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.