കേന്ദ്ര സർവകലാശാല പ്രവേശന വഴികൾ പരിചയപ്പെടുത്തി കെ-സ്റ്റാര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

കേന്ദ്ര സർവകലാശാല പ്രവേശന വഴികൾ പരിചയപ്പെടുത്തി കെ-സ്റ്റാര്‍ ഓറിയന്‍റേഷന്‍ പ്രോഗ്രാം കൊണ്ടോട്ടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സർവകലാശാലകളുടെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി കൊണ്ടോട്ടിയില്‍ നടന്ന കെ-സ്റ്റാര്‍ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതിക്കായി ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച 'അക്ഷര ശ്രീ' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ബോധവത്കരണ പരിപാടി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന പരിപാടി കാലിക്കറ്റ്​ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്കു വഴികാണിക്കാന്‍ ശാസ്ത്രീയ ബോധത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണെന്നും ഇതിന് മികച്ച മാതൃകയാണ് കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ അക്ഷരശ്രീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളെയും കോഴ്‌സുകളെയും പരിചയപ്പെടുത്തുന്നതിനൊപ്പം കേന്ദ്ര യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷയെക്കുറിച്ചുള്ള അവബോധമുണര്‍ത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിവിധ കലാലയങ്ങളില്‍നിന്നായി നാനൂറില്‍പരം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ സംശയ ദൂരീകരണത്തിന് വിദഗ്ധരുടെ സേവനവുമുണ്ടായിരുന്നു. വിദ്യാര്‍ഥികളെ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച ടി.വി. ഇബ്രാഹീം എം.എല്‍.എ പറഞ്ഞു. നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി മുഖ്യാതിഥിയായി. കാസര്‍കോട്​ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി എജുക്കേഷന്‍ വിഭാഗത്തിലെ ഹെഡ് ആൻഡ്​ ഡീന്‍ പ്രഫ. എം.എന്‍. മുഹമ്മദുണ്ണി മുസ്തഫ, സി.ജി.എ.സി സ്റ്റേറ്റ് ഫാക്കല്‍റ്റി ഒ.പി. അബ്ദുല്‍ ഹമീദ്, തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. വിനയകുമാര്‍, ഡോ. സി. അനീസ് മുഹമ്മദ്, എം.ടി. മുഹമ്മദ് ജദീര്‍, മറിയം മര്‍സാന, ജാസിര്‍ മന്നിത്തൊടി, അഹമ്മദ് സാജു എന്നിവര്‍ സംസാരിച്ചു. പടം me kdy 2 k-star: കൊണ്ടോട്ടി മണ്ഡലത്തില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന 'അക്ഷരശ്രീ' പദ്ധതിയുടെ ഭാഗമായി നടന്ന കെ-സ്റ്റാര്‍ ബോധവത്കരണ പരിപാടി കാലിക്കറ്റ്​ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.