കെ. ശങ്കരനാരായണൻ ജീവിത സായന്തനത്തിലും കർമനിരതൻ

പാലക്കാട്: ജീവിതസായന്തനത്തിലും കർമനിരതനായിരുന്നു കെ. ശങ്കരനാരായണൻ. പക്ഷാഘാതം വന്ന് ശയ്യാവലംബിയാകുന്നതുവരെ ഈ സജീവത നിലനിർത്തി. ഗവർണർ സ്ഥാനം ഒഴിഞ്ഞ് പാലക്കാട്ടെത്തിയശേഷം വായനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പാർട്ടിയിൽ പ്രത്യേകിച്ച് ഒരു ചുമതലയും ഇല്ലാതിരുന്നതിനാൽ ശങ്കരനാരായണൻ കക്ഷി വ്യത്യാസമില്ലാതെ പരമാവധി പൊതുപരിപാടികളിൽ സജീവമായി. പ്രസംഗങ്ങൾ അദ്ദേഹത്തിന് വളരെയധികം ഊർജ്ജം നൽകിയിരുന്നു. എറ്റവുമൊടുവിൽ പൗരത്വ പ്രക്ഷോഭകാലത്താണ് ശങ്കരനാരായണന്‍റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങിക്കേട്ടത്. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തിയെന്ന് അദ്ദേഹം ഉണർത്തി. വായനയും പ്രസംഗവും പൊതുപരിപാടികളും നിലച്ചാൽ പിന്നെ ജീവിതംതന്നെ അർഥശൂന്യമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആരോഗ്യമുള്ളിടത്തോളം പൊതുജീവിതത്തിൽ നിറഞ്ഞുനിൽക്കണമെന്നായിരുന്നു മോഹം. മുഖ്യമന്ത്രിയാകണമെന്നതായിരുന്നു നടക്കാതെ പോയ മോഹമെന്ന് ശങ്കരനാരായണൻ പറയാറുണ്ടായിരുന്നു. ഗവർണർ ആകുമെന്ന് അദ്ദേഹം മനസിൽ പോലും ചിന്തിച്ചിരുന്നില്ല. ഒരു നിയോഗംപോലെ വന്നതാണ്. അതും ആറ് സംസ്ഥാനങ്ങളുടെ ഗവർണർ ചുമതല. നൂറുശതമാനം രാഷ്ട്രീയക്കാരനായിരുന്ന ശങ്കരനാരായണൻ, ഭരണഘടന പദവി അതിന്‍റെ ഗൗരവത്തോടെ തന്നെ നിർവഹിച്ചു. 2014ൽ നരേന്ദ്രമോഡി അധികാരമേറ്റ് ആറ് മാസത്തികം അവർക്ക് താൽപര്യമുള്ളവരെ പലയിടത്തും ഗവർണറാക്കുകയും പലരേയും മാറ്റിതുടങ്ങുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ ഗവർണറായിരുന്ന ശങ്കരനാരായണനെ മിസോറാമിലേക്ക് മാറ്റാനായിരുന്നു കേന്ദ്ര സർക്കാറിന്‍റെ ആലോചന. ആ വിവരം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം രാജി നൽകുകയായിരുന്നു. കടിച്ചുതൂങ്ങി നിൽക്കുന്നത് കോൺഗ്രസിന്‍റെ പാരമ്പര്യത്തിന് ചേർന്നതല്ലെന്ന തോന്നലാണ് രാജിക്ക് പ്രേരിപ്പിച്ചത്. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.