ടി. നസിറുദ്ദീൻ: അവകാശ പോരാട്ടങ്ങളുടെ നെടുംതൂൺ

മലപ്പുറം: വ്യാപാരികളുടെ അവകാശ പോരാട്ടങ്ങളുടെ നെടുംതൂണായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ. വ്യാപാര മേഖലയെ ബാധിക്കുന്ന സർക്കാറിന്‍റെ നിലപാടുകൾക്കെതിരെ മുന്നിൽനിന്ന് പൊരുതിയ നസിറുദ്ദീൻ കേരളത്തിലെ വ്യാപാരികളുടെ മുഖമായി മാറി. കച്ചവടക്കാരെയും വ്യാപാര മേഖലയെയും സംഘടിപ്പിച്ച് ഒരുമിച്ചു നിർത്തിയതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരമേഖല അടച്ചുപൂട്ടിയപ്പോൾ, പ്രളയക്കെടുതിയിലെ വ്യാപാര മേഖലയുടെ തളർച്ചയിൽ സർക്കാർ അവഗണിച്ചപ്പോൾ, മിഠായിതെരുവ് നവീകരണം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വ്യാപാര സമൂഹത്തിന്‍റെ ആർജവമുള്ള മുഖമായി നിറഞ്ഞുനിന്നു. തുടർച്ചയായ ഹർത്താലിനെതിരെയും അദ്ദേഹം കച്ചവടക്കാരുടെ കരുത്തായി മുന്നിലുണ്ടായിരുന്നു. ഹർത്താലുകളോട് സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും പറഞ്ഞ് നിരവധി തവണ അദ്ദേഹം ഹർത്താലിനെതിരെ ശക്തമായി രംഗത്തുവന്നു. ഹർത്താൽ വിരുദ്ധ വ്യാപാരി കൂട്ടായ്മയെന്ന ആശയത്തിലേക്ക് വ്യാപാര സമൂഹത്തെ കൊണ്ടുവരാൻ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് വ്യാപക ശ്രമമുണ്ടായി. സംഘടനയുടെ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇരുവിഭാഗമായി തിരിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലടക്കം വിജയം അദ്ദേഹത്തിനൊപ്പമായിരുന്നെന്നത് കേരളത്തിലെ വ്യാപാരികളുടെ ഇടയിലെ നസിറുദ്ദീന്‍റെ സ്വാധീനംതന്നെയാണ് വെളിവാക്കിയത്. കോഴിക്കോട്ട് മാത്രമല്ല മറ്റു ജില്ലകളിലേയും വ്യാപാര സമരങ്ങളിലും ഏകോപനങ്ങളിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം വലിയ ഗുണം ചെയ്തിരുന്നു. ജി.എസ്.ടിയുടെ പേരിലും മറ്റ് ലൈസൻസുകളുടെ പേരിലും വ്യാപാരികൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ അദ്ദേഹം സർക്കാർ സംവിധാനങ്ങളോടും ഉദ്യോഗസ്ഥരോടും നിരന്തരം പൊരുതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.