ദേശീയപാതയില്‍ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍; ക്ലൈമാക്‌സ് മണ്ണുത്തി സ്റ്റേഷനില്‍

മണ്ണുത്തി: ദേശീയപാതയിലെ തോട്ടപ്പടി മേല്‍പാലത്തില്‍ സിനിമ ചിത്രീകരണംപോലെ സാഹസികത നിറഞ്ഞ രംഗങ്ങള്‍ കണ്ട് നാട്ടുകാര്‍ ഞെട്ടി. കാറിന് കുറുകെ മറ്റൊരു കാറിട്ട് യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന കാഴ്ചയായിരുന്നു അത്. രംഗം കൂടുതല്‍ വഷളാവാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ കുറുകെയിട്ട വണ്ടി തടഞ്ഞ് എല്ലാവരെയും മണ്ണുത്തി പൊലീസിന് കൈമാറി. ബുധനാഴ്ച വൈകീട്ട് മൂന്നോടെ പാലക്കാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാറിനെയാണ് മറ്റൊരു കാര്‍ തടഞ്ഞുനിർത്തിയത്. കാറില്‍നിന്ന് രണ്ടുപേര്‍ ഇറങ്ങി തടഞ്ഞുനിർത്തിയ കാറിന്റെ വാതിൽ വലിച്ചു തുറന്ന് യുവതിയെ ബലം പ്രയോഗിച്ച് ഇറക്കി ഇവരുടെ കാറില്‍ കയറ്റി. ഇതോടെ യുവതിയുടെ പിതാവ് കാറിന്റെ ബോണറ്റില്‍ കയറി ഇരുന്നു. കാര്‍ മുന്നോട്ട് എടുക്കുമെന്ന അവസ്ഥയില്‍ കാറിന്റെ വൈപ്പറില്‍ പിടിച്ച് താഴെ വീഴാതിരിക്കാന്‍ ശ്രമിച്ചു. ഇത്രയുമായപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി എല്ലാവരെയും തടഞ്ഞുനിർത്തി കാര്യങ്ങള്‍ തിരക്കി. ശേഷം പൊലീസിനെ അറിയിച്ചു. മണ്ണുത്തി സ്റ്റേഷനില്‍ എത്തിച്ച് എല്ലാവരുടെയും മൊഴി എടുത്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പിതാവിന്‍റെ പരാതിയിൽ മണ്ണൂത്തി പൊലീസ് കേസെടുത്തു. വിശദാംശം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനകം സ്റ്റേഷനില്‍ എത്തിയവരും സംഭവം അറിഞ്ഞ് എത്തിയ ബന്ധുക്കളും ചേര്‍ന്ന് വലിയ ഒരു ജനക്കൂട്ടംതന്നെ സ്റ്റേഷന് മുന്നില്‍ ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.