കശ്മീർ പരാമർശം: പുതിയ വിവാദത്തിൽപ്പെട്ട് കെ.ടി. ജലീൽ

മലപ്പുറം: ഫേസ്ബുക്ക് പോസ്റ്റിൽ പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീർ' എന്നു വിശേഷിപ്പിച്ച മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എ പുതിയ വിവാദത്തിൽ. തന്‍റെ കശ്മീർ യാത്രാനുഭവം വിവരിച്ചുള്ള സുദീർഘമായ ഫേസ്ബുക്ക് പോസ്റ്റിലാണ് കശ്മീരിന്‍റെ ചരിത്രം പറയുന്നിടത്ത് ''പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്‍റെ ഭാഗം 'ആസാദ് കശ്മീർ' എന്നറിയപ്പെട്ടു'' എന്ന് വിശേഷിപ്പിച്ചത്. പാകിസ്താൻ നിയന്ത്രണത്തിലുള്ള കശ്മീരിനെ 'പാക് അധീന കശ്മീർ' എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. പോസ്റ്റിൽ മറ്റൊരിടത്ത് ''ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ'' എന്നും പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി ബി.ജെ.പി അടക്കമുള്ളവർ രംഗത്തെത്തി. പഴയ സിമി നേതാവായ കെ.ടി. ജലീൽനിന്ന് ഇന്ത്യ വിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആരോപിച്ചു. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരായി ദേശസ്നേഹികൾക്ക് കാണാനാവില്ലെന്നതടക്കമുള്ള വിമർശനങ്ങൾ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. ആസാദ് കശ്മീരെന്നും ഇന്ത്യൻ അധീന കശ്മീരെന്നും പറഞ്ഞ് മറ്റൊരു രാജ്യമാക്കി കാണിക്കാനുള്ള പഴയ സിമിക്കാരന്‍റെ ശ്രമമെന്ന ആരോപണം സംഘ്പരിവാർ അനുകൂലികളും ഉന്നയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.