കനോലി തേക്ക് തോട്ടത്തിലേക്ക് തൂക്ക് പാലം; കരാർ ഒപ്പിട്ടു

കനോലി തേക്ക് തോട്ടത്തിലേക്ക് തൂക്കുപാലം; കരാർ ഒപ്പിട്ടു 2.35 കോടി രൂപക്കാണ് കരാർ, ആറുമാസത്തിനകം പാലം നിർമാണം പൂർത്തിയാക്കണം നിലമ്പൂർ: വനംവകുപ്പിന്‍റെ കനോലി ചരിത്ര തേക്ക് തോട്ടത്തിലേക്കുള്ള പുതിയ തൂക്കുപാലം നിർമാണത്തിന് വനംവകുപ്പ് കരാർ ഒപ്പിട്ടു. കണ്ണൂർ ആസ്ഥാനമായുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡുമായാണ് (സിൽക്ക്) നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ടി. അശ്വിൻകുമാർ കരാർ ഒപ്പിട്ടത്. 2.35 കോടി രൂപയാണ് അനുവദിച്ചത്. ആറു മാസത്തിനകം നിർമാണം പൂർത്തീകരിക്കണം. കനോലി കടവിൽ ചാലിയാർ പുഴക്ക് കുറുകെയാണ് തൂക്കുപാലം നിർമാണം. 150 മീറ്റർ നീളത്തിലും 1.20 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. ഒരേസമയം 60 പേർക്ക് പാലത്തിലൂടെ സഞ്ചരിക്കാം. പാലത്തിന്‍റെ ഇരുവശങ്ങളും കോൺക്രീറ്റ് തൂണുകൾകൊണ്ട് ബലപ്പെടുത്തും. പാലത്തിന് സമീപം സുരക്ഷ സംവിധാനങ്ങളും ഒരുക്കും. 2018ലെ പ്രളയത്തിലാണ് നേരത്തേ ഉണ്ടായിരുന്ന തൂക്കുപാലത്തിന്‍റെ തൂണുകൾ ഭാഗികമായി തകർന്നത്. 2019ലെ പ്രളയത്തിൽ ചാലിയാറിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം പൂർണമായും തകർന്നു. പിന്നീട് ജങ്കാറിലൂടെയാണ് ചാലിയാർ കടന്ന് സഞ്ചാരികൾ ചരിത്ര തേക്ക് തോട്ടത്തിലെത്തിയിരുന്നത്. തൂക്കുപാലത്തിന്‍റെ നിർമാണം പൂർത്തിയാവുന്നതോടെ വനംവകുപ്പിന്‍റെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കനോലിയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാവുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. ലോകത്തെ ആദ്യ മനുഷ്യനിർമിത തേക്ക് തോട്ടമെന്ന നിലയിൽ നിലമ്പൂർ കനോലി പ്ലോട്ട് ലോകപ്രശസ്തമാണ്. Nbr Photo-2 Kanoli നിലമ്പൂർ കനോലി പ്ലോട്ടിലെ പുതിയ തൂക്കുപാലം നിർമാണത്തിന്‍റെ സർവേ നടത്തിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.