ആയുഷ് മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻപ്രായം ഉയർത്തുന്നതിനെതിരെ ഉദ്യോഗാർഥികൾ

മലപ്പുറം: ആയുഷ് മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻപ്രായം 60 ആക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ. 2021 ആഗസ്റ്റ് മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയാണ് പുതിയ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ മെഡിക്കൽ ഡിസ്പെൻസറികൾ അനുവദിക്കുന്നതും തസ്തികകൾ സൃഷ്ടിക്കുന്നതും വളരെ കുറവായ സാഹചര്യത്തിൽ വിരമിക്കൽ ഒഴിവുകൾ മാത്രമായിരുന്നു പ്രതീക്ഷയെന്ന് ഉദ്യോഗാർഥികൾ 'മാധ്യമ'ത്തോട് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ സേവനത്തിന് സാധ്യത കുറവാണെന്നതിനാൽ സർക്കാർ മേഖലയാണ് ഏക പ്രതീക്ഷയെന്നും അവർ പറഞ്ഞു. 2018ൽ നടന്ന ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫിസർ തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷകളിൽ പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ഇതിൽനിന്ന് 250ഓളം പേരെ മാത്രം ഉൾക്കൊള്ളിച്ചാണ് റാങ്ക്‌ലിസ്റ്റ് ഇറക്കിയത്. ഉദ്യോഗാർഥികളുടെ ആശങ്കക്ക് പരിഹാരം കാണാൻ അടിയന്തര ഇടപെടൽ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. 2013 മുതൽ കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമുകളിൽ ചേരുന്ന എല്ലാ ഉദ്യോഗാർഥികളുടെയും വിരമിക്കൽ പ്രായം നിലവിൽ 60 തന്നെയാണ്. 2013 മാർച്ചിന് മുമ്പ് സർവിസിൽ കയറിയ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരായ ഉദ്യോഗാർഥികളുടേത് 56 വയസ്സാണ്. അലോപതി മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻപ്രായം 60 വയസ്സാണെന്ന കാരണം ചൂണ്ടിക്കാട്ടി ചില ആയുർവേദ-ഹോമിയോ മെഡിക്കൽ ഓഫിസർമാരടക്കം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.