കരിപ്പൂർ വിമാനത്താവളത്തിലും വരുന്നു കുടുംബശ്രീ സ്റ്റാൾ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലും കുടുംബശ്രീ സ്റ്റാൾ ആരംഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ കുടുംബശ്രീക്ക് അവസരം ലഭിക്കുന്നത്. സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക് കീഴിലാണ് സ്റ്റാൾ ആരംഭിക്കുന്നത്. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് സ്വാശ്രയസംഘങ്ങൾക്ക് അവസരം നൽകുക. തുടർന്നാണ് കരിപ്പൂരിൽ കുടുംബശ്രീക്ക് അവസരം ലഭിച്ചത്. നടപടി അന്തിമഘട്ടത്തിലാണെന്നും 15 ദിവസത്തിനകം സ്റ്റാൾ പ്രവർത്തനം ആരംഭിക്കുമെന്നും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. 100 ചതുരശ്ര അടിയാണ് അതോറിറ്റി അനുവദിച്ചിരിക്കുന്നത്. വാണിജ്യആവശ്യങ്ങൾക്ക് നൽകുന്നതിന്‍റെ പകുതി വാടകക്കാണ് അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ കുടുംബശ്രീക്ക് സ്ഥലം അനുവദിച്ചത്. 20,000 രൂപയാണ് പ്രതിമാസ വാടക. ഇവിടെ സ്റ്റാളും തയാറാക്കി നൽകിയിട്ടുണ്ട്. ഇന്‍റീരിയർ പ്രവൃത്തി മാത്രമാണ് പൂർത്തിയാകാനുള്ളത്. എയർപോർട്ട് സിഗ്നേച്ചർ സ്റ്റോർ എന്ന പേരിൽ ആരംഭിക്കുന്ന സ്റ്റാളിൽ ജില്ലയിലെ തെരഞ്ഞെടുത്ത യൂനിറ്റുകളുടെ ഉൽപന്നങ്ങളാണ് വിൽപനക്ക് വെക്കുക. കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷണസാധനങ്ങൾ അടക്കം മുപ്പതോളം ഉൽപന്നങ്ങളാണ് ലഭ്യമാക്കുക. വിവിധ കുടുംബശ്രീ യൂനിറ്റുകളിൽനിന്നായി ഒരാളെ ഇവിടെ ചുമതല ഏൽപിക്കും. നിലവിൽ 12 വിമാനത്താവളത്തിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. വാരാണസി, കരിപ്പൂർ, കൊൽക്കത്ത, കോയമ്പത്തൂർ അടക്കമുള്ള ഇടങ്ങളിലാണ് പുതുതായി തുടങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.