കോഴിക്കോട്: നഗരത്തിൽ വിൽപനക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി മംഗലം മാങ്ങാപറമ്പിൽ മുഹമ്മദ് ഷാഫിയെയാണ് (44) നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും സബ് ഇൻസ്പെക്ടർ പി.ജെ. ജിമ്മിയുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് ബൈപാസിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഭാഗത്തുനിന്ന് 9.150 ഗ്രാം എം.ഡി എം.എ സഹിതമാണ് ഇയാൾ പിടിയിലായത്. മലപ്പുറം കേന്ദ്രീകരിച്ച് പല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് രാസലഹരി വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഷാഫിയെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ കാൽലക്ഷം രൂപ വിലവരും.
പിടികൂടിയ ലഹരി ആരിൽനിന്നാണ് വാങ്ങിയതെന്നും ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുമ്പ് എത്രതവണ ലഹരി കൊണ്ടുവന്നിട്ടുണ്ടെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്. ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, എ.എസ്.ഐ കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.സി പി.ഒ എം. രഞ്ജിത്ത്, സി.പി.ഒമാരായ എൻ.വി. ബിഗിൻ ലാൽ, എം. സുബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.