ഡോ. രമാദേവി
ഒരു കുഞ്ഞിന്റെ പിറവി എത്രത്തോളം പ്രിയപ്പെട്ടതാണെന്നറിയാൻ ആ കുഞ്ഞ് ജനിക്കുന്ന ദിവസം പ്രസവമുറിക്കു മുന്നിൽ ഒന്നുചെന്നു നോക്കിയാൽ മാത്രം മതി. എത്രയെത്ര ബന്ധങ്ങളാണ് ഒരു ജനനംകൊണ്ട് ഉണ്ടാകുന്നത്, അച്ഛൻ, അമ്മ, ഏട്ടൻ, അനുജത്തി അങ്ങനെയങ്ങനെ...
ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധനൽകുന്നതും കുട്ടികൾക്കായിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചക്കും തയാറാകാറില്ല എന്നതാണ് സത്യം. എങ്കിലും നമ്മളറിയാതെ ചില സങ്കടങ്ങൾ തേടിവരും. ആ സങ്കടങ്ങൾക്ക് പരിഹാരം കാണുകയെന്നാൽ അതായിരിക്കും ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തി.
കോഴിക്കോട് സ്വദേശി 23 വയസ്സുകാരിയായ ഹസീന രണ്ടാമത് ഗർഭിണിയായി. ആദ്യത്തേത് പെൺകുട്ടി, നാലുവയസ്സ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞു ഹൃദയത്തുടിപ്പുമായി ആ സന്തോഷം വീണ്ടുമെത്തി. ആദ്യത്തെ കുട്ടി ഉണ്ടായ അതേ ആശുപത്രിയിലെ അതേ ഡോക്ടറെ തന്നെ കാണിച്ചു.
സുമനസ്സുകൾക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ‘സേവ് ലിറ്റിൽ ഹാർട്സ്’ പദ്ധതിയിലേക്ക് സംഭാവനകൾ നൽകാം
ആദ്യത്തെ രണ്ട് സ്കാനിങ്ങുകൾ പൂർത്തിയാക്കി. എന്നാൽ, സന്തോഷം നിറഞ്ഞ ആ ദിവസങ്ങൾ അടുത്ത സ്കാനിങ് വരെ മാത്രമേ നീണ്ടുനിന്നുള്ളു. അഞ്ചാം മാസത്തെ സ്കാനിങ്ങിൽ കുട്ടിയുടെ ഹൃദയത്തിൽ തകരാർ കണ്ടെത്തി. അങ്ങനെയാണ് അവർ കോഴിക്കോട് ആസ്റ്റർ മിംസിലേക്കു ഹസീനയെ റഫർ ചെയ്യുന്നത്. കുട്ടിക്ക് ഗുരുതര ഹൃദയ വൈകല്യമാണ് എന്നാണ് സ്കാനിങ്ങിൽ തിരിച്ചറിഞ്ഞത്.
ഹൃദയത്തിലേക്കും പുറത്തേക്കും രക്തം നൽകുകയും എടുക്കുകയും ചെയ്യുന്ന ധമനികൾ പരസ്പരം മാറിപ്പോയതാണ് രോഗം, അതായത് Transposition of the Great Arteries(TGA) എന്ന അവസ്ഥ. ജനിച്ച് രണ്ടാഴ്ചക്കുള്ളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ മാത്രമേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കൂ.
രക്തചംക്രമണം പുനഃസ്ഥാപിക്കുന്ന ഓപൺ ഹാർട്ട് സർജറിയായ ആർട്ടീരിയൽ സ്വിച്ച് സർജറിയാണ് ആവശ്യമായി വരുന്നത്. ശസ്ത്രക്രിയയിലൂടെ ധമനികൾ അവയുടെ ശരിയായ സ്ഥലത്ത് തിരികെ സ്ഥാപിക്കും.
കുട്ടി ജനിച്ചുകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ശ്വാസതടസ്സം ഉണ്ടാകാം, ശരീരം നീലനിറമായി മാറും, ചില കുഞ്ഞുങ്ങൾക്ക് വെന്റിലേറ്റർ പരിചരണവും ആവശ്യമായി വരാം. കൃത്യസമയത്ത് ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ ജീവൻതന്നെ നഷ്ടപ്പെട്ടേക്കാം.
ഈ കാര്യങ്ങൾ ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ മാതാപിതാക്കൾ മുഖത്തോടുമുഖം നോക്കിയിരിക്കുന്നതാണ് കണ്ടത്. കരയാനുള്ള ത്രാണിപോലും അവർക്കില്ലായിരുന്നു. ഒരു ആൺകുഞ്ഞിനായി കാത്തിരുന്ന അവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ താങ്ങാൻ കഴിയാത്തതായിരുന്നു.
തുച്ഛ വരുമാനം മാത്രമുള്ള കുടുംബമാണ് ഹസീനയുടേത്. സഹായിക്കാൻ മറ്റാരുമില്ലാത്ത അവസ്ഥ. പ്രസവത്തിനുവേണ്ട ചെലവുകൾ കൂടാതെ, കുഞ്ഞിനു ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കണം. നല്ല ചെലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ.
മേയ് മാസത്തെ ആദ്യ ആഴ്ചയാണ് ഹസീനയുടെ പ്രസവ തീയതി പറഞ്ഞിരിക്കുന്നത്. സുമനസ്സുകളുടെ സഹായത്തോടെ മാത്രമേ ആ കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കൂ. ‘സേവ് ദി ലിറ്റിൽ ഹാർട്സ്’ പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവരിപ്പോൾ.
പണമില്ലാത്തതുകൊണ്ട് ഒരു കുഞ്ഞിന്റെയും, ഒരു മാതാപിതാക്കളുടെയും പുഞ്ചിരി മാഞ്ഞുപോകരുത്. ഇത് ഞങ്ങളുടെ ദൃഢനിശ്ചയം കൂടിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 7510861000 / 7510862000 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. സുമനസ്സുകൾ, നൽകിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് സഹായങ്ങൾ നൽകുമല്ലോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.