വലിയങ്ങാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 25 ലക്ഷം നൽകണം -കോർപറേഷൻ കൗൺസിൽ

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്ന് മരിച്ച നാല് തൊഴിലാളികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് കോർപറേഷൻ കൗൺസിൽ യോഗം സംസ്ഥാന സർക്കാറിനോട് ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരിച്ചവരുടെ ആശ്രിതർക്ക് യോഗ്യതക്കനുസരിച്ച് കോർപറേഷനിലോ മറ്റോ ജോലി നൽകണമെന്നും മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് എസ്.വി ഷമീൽ തങ്ങൾ, കൗൺസിലർ നവ്യ ഹരിദാസ് എന്നിവർ കൊണ്ടുവന്ന അടിയന്തര പ്രമേയങ്ങൾ പൊതുപ്രമേയമാക്കി മാറ്റിയാണ് സർക്കാറിലേക്ക് കൗൺസിൽ തീരുമാനമെന്ന നിലയിൽ ആവശ്യം സമർപ്പിച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നൽകുമെന്ന മേയറുടെ പ്രഖ്യാപനത്തെ യു.ഡി.എഫ് വിമർശിച്ചു.

ഇത് തുച്ഛമാണെന്നും കച്ചവടക്കാർ തന്നെ പണം പിരിച്ചു നൽകാമെന്ന് അറിയിച്ചതായും പ്രതിപക്ഷം യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, ഓരോ ലക്ഷം നൽകാമെന്ന് പറഞ്ഞത് അടിയന്തര സഹായമാണെന്നും കുടുംബങ്ങൾക്ക് 25 ലക്ഷം വീതം സർക്കാറിൽ നിന്ന് ലഭിക്കാൻ ഇടപെടൽ നടത്തുമെന്നും മേയർ വ്യക്തമാക്കി. അപകടകാരണം സംബന്ധിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഷമീൽ തങ്ങളും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.സി. ശോഭിതയും ആവശ്യപ്പെട്ടു.

വലിയങ്ങാടി വിഷയത്തിലെ ചർച്ചക്ക് പ്രതിപക്ഷത്ത്നിന്ന് ഫാത്തിമ തഹ്‌ലിയ വീണ്ടും എഴുന്നേറ്റപ്പോൾ, എൽ.ഡി.എഫിലെ ആദം മാലിക് അതിനെ തടസപ്പെടുത്താൻ ശ്രമിച്ചത് ബഹളത്തിന് കാരണമായി. ചട്ടങ്ങൾ പ്രകാരം കോർപറേഷൻ മേയറുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനും നടപടികൾ ഏകോപിപ്പിക്കുന്നതിനും നിധിയിൽ നിന്നുള്ള ധനസഹായത്തിനായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നതിനും മേയറും സെക്രട്ടറിയും കൗൺസിലർമാരുടെ പ്രതിനിധിയും ഉൾപ്പെടുന്ന സബ് കമ്മിറ്റി രൂപവത്കരിച്ചു. ഷമീൽ തങ്ങളാണ് കൗൺസിലർമാരുടെ പ്രതിനിധി.

പൊലീസ് കാവലിൽ കൗൺസിൽ യോഗം

കോഴിക്കോട്: വലിയങ്ങാടി അപകടത്തിന്റെ പശ്ചാത്തലത്തിൽ കൗൺസിൽ യോഗത്തിലും വലിയ പ്രതിഷേധവും അനിഷ്ടസംഭവങ്ങളും ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് കനത്ത പൊലീസ് കാവലിലാണ് കൗൺസിൽ യോഗം നടന്നത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കണക്കിലെടുത്ത് കൗൺസിൽ ഹാളിന് പുറത്ത് പൊലീസ് നിലയുറപ്പിച്ചു. പുറത്ത് നിന്നുള്ള പ്രവർത്തകരെത്താനുള്ള സാധ്യത കണക്കിലെടുത്ത് കോർപറേഷൻ ഓഫിസ് ഗേറ്റിലും കോമ്പൗണ്ടിലും പൊലിസിനെ വിന്യസിപ്പിച്ചിരുന്നു.

കോർപറേഷനിലെ സുരക്ഷാ ജീവനക്കാർ കൗൺസിൽ ഹാളിൽ നിലയുറപ്പിച്ചു. അതേസമയം മേയറുടെ തന്ത്രപരമായ നീക്കങ്ങൾ ഫലിച്ചതിനാൽ ചെറിയ ബഹളത്തിൽ ചർച്ച അവസാനിപ്പിച്ച് ഏകകണഠമായ തീരുമാനത്തിലെത്തി. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ മേയർ അംഗീകരിച്ചു. നമ്പിടി നാരായണനൊഴിടെ ബി.ജെ.പി കൗൺസിലർമാർ കറുത്ത വസ്ത്രങ്ങളണിഞ്ഞായിരുന്നു യോഗത്തിനെത്തിയത്.

ധനസഹായം 25 ലക്ഷം വേണമെന്നതും സമഗ്രഅന്വേഷണവും ആശ്രിതരുടെ ജോലിയുമുൾപ്പെടെ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അംഗീകരിച്ചാണ് മേയർ അനുനയം നടപ്പിലാക്കിയത്.

Tags:    
News Summary - Valiyangadi tragedy; Government should pay Rs 25 lakh to the families of the deceased - Corporation Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.