അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തിയ തോണികൾ വടകര കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് യൂനിറ്റും
ചേർന്ന് പിടികൂടുന്നു
വടകര: നിയമവിരുദ്ധമായി പ്ലാസ്റ്റിക് ബോട്ടിലുകൾ, മരച്ചില്ലകൾ തുടങ്ങിയവ ഉപയോഗിച്ച് അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്ന രണ്ടു തോണികൾ വടകര കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് യൂനിറ്റും ചേർന്ന് പിടികൂടി. ആവിക്കൽ ഭാഗത്തുനിന്നും തിങ്കളാഴ്ച പുലർച്ച 2.30ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് തോണികൾ പിടികൂടിയത്. ആന്റണി അടിമ തമിഴ്‌നാട്, രാംജൂസ് ഫിഷർമാൻ കോളനി കൊല്ലം എന്നിവരുടെ ഉടമസ്ഥതയിലുള്ള അണ്ണയി, വേളാങ്കണ്ണി എന്നീ തോണികളാണ് പിടികൂടിയത്.
വലിയതോതിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ, മരച്ചില്ലുകൾ പൂഴിച്ചാക്ക്, പ്ലാസ്റ്റിക് എന്നിവ കടലിൽ നിക്ഷേപിച്ച് കൃത്രിമമായി പാരുകൾ നിർമിച്ചു നടത്തുന്ന മത്സ്യബന്ധനം നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ആവിക്കൽ ഭാഗത്തുള്ള ഷംസുദ്ദീൻ, അബൂബക്കർ എന്നീ ഏജന്റുമാരാണ് ഇത്തരം നിയമ വിരുദ്ധ മത്സ്യബന്ധനത്തിനുള്ള സാമഗ്രികൾ എത്തിച്ചു നൽകിയതെന്ന് പൊലീസ് പറഞ്ഞു. പയ്യോളി ആവിക്കൽ ബീച്ച് കേന്ദ്രീകരിച്ചാണ് ഇത്തരം മത്സ്യബന്ധനം കൂടുതലായി നടത്തുന്നത്.
അശാസ്ത്രീയവും മത്സ്യസമ്പത്തിന് നാശം വരുത്തുന്നതുമായ ഇത്തരം മത്സ്യബന്ധനം നടത്തിയാൽ തുടർന്നും കെ.എം.എഫ്.ആർ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എസ്. ദീപു, മറൈൻ സബ് ഇൻസ്പെക്‌ടർ രാജേഷ്, പയ്യോളി എസ്.ഐ പ്രകാശൻ, എസ്.ഐ ഹരിദാസ്, സി.പി.ഒമാരായ പ്രദിഷ്, ഷനോജ്, അജേഷ്, ഗാർഡുമാരായ നിധീഷ്, ഹമിലേഷ്, ഹോം ഗാർഡ് പ്രകാശൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.