ദേശീയ പാത കരാർ കമ്പനിയുടെ ലോറിയിൽ നിന്ന് സർവിസ് റോഡിലേക്ക് മറിഞ്ഞ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

വടകരയിൽ ടിപ്പർ ലോറിയിലെ മണ്ണ്‌ സർവിസ് റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു

വടകര: ദേശീയ പാതയുടെ പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനിയുടെ ലോറികളുടെ സർവീസ് യാത്രക്കാർക്ക് ദുരിതമാകുന്നു. മണ്ണുമായി പോകുകയായിരുന്ന ലോറിയിലെ മണ്ണ് സർവീസ് റോഡിൽ വീണ് ഗതാഗതം ദുഷ്കരമായി. ലോറിയുടെ ഓട്ടത്തിനിടെയിലാണ് മണ്ണ് റോഡിലേക്ക് വീണത്. വെള്ളിയാഴ്ച്ച വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. മലബാർ ഗോൾഡിന് സമീപമുള്ള സർവീസ് റോഡിലാണ് മണ്ണ് വീണത്. റോഡിൽ മൺകൂനയായതോടെ വാഹനഗതാഗതവും തടസ്സപ്പെട്ടു. നമ്പർ പ്ലേറ്റ് പതിക്കാതെ സർവീസ് നടത്തിയ ലോറി നിർത്താതെ പോകുകയും ചെയ്തു. നാട്ടുകാരും വാഹന യാത്രക്കാരും പ്രതിഷേധിച്ചതോടെ ജെ.സി.ബി ഉപയോഗിച്ച് മൺകൂന നീക്കിയെങ്കിലും സർവീസ് റോഡ് മുഴുവൻ ചളിക്കളമായി മാറി. ഇരുചക്ര വാഹനങ്ങൾക്ക് റോഡിലൂടെ പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

സർവീസ് റോഡിൽ ഒരു മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. മണ്ണ് റോഡിലേക്ക് വീഴുമ്പോൾ യാത്രക്കാരും വാഹനങ്ങളുമില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. നേരത്തെ മേമുണ്ടയിൽ വെച്ചും മണ്ണുമായി വരികയായിരുന്ന ലോറിയിൽ നിന്നും മണ്ണ് റോഡിലേക്ക് മറിഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാട്ടുകാർ വഗാഡിന്റെ ലോറികൾ തടഞ്ഞ് പ്രതിഷേധിച്ചതോടെ റോഡിലെ മണ്ണ് മുഴുവൻ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിയ ശേഷമാണ് ലോറികൾ വിട്ടയച്ചത്. നേരത്തെ ഇരുമ്പ് പൈപ്പ് റോഡിലേക്ക് വീണതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ബന്ധപ്പെട്ട രേഖകളൊന്നും ഇല്ലാതെ, നമ്പർ പ്ലേറ്റുകൾ വാഹനത്തിൽ പതിക്കാതെയുമാണ് ഭൂരിപക്ഷം ലോറികളും ദേശീയ പാതയുടെ പ്രവൃത്തിക്കായി സർവീസ് നടത്തുന്നത്. വാഹനങ്ങളിൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് തയാറാകാത്തതിൽ പ്രതിഷേധമുണ്ട്.

Tags:    
News Summary - Traffic disrupted in Vatakara after soil from tipper lorry spills onto service road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.