പെരുമണ്ണ: റോഡ് പ്രവൃത്തി പാതിവഴിയിൽ നിർത്തി കരാറുകാരൻ മുങ്ങിയത് നാട്ടുകാർക്ക് ദുരിതം വിതക്കുന്നു. പൊറ്റമ്മൽ - പാലാഴി- പുത്തൂർമഠം റോഡിലാണ് അഴുക്കുചാൽ നിർമാണവും മറ്റ് പ്രവൃത്തികളും നടക്കുന്നതിനിടയിൽ കരാറുകാരൻ മുങ്ങിയത്. ഒരുമാസത്തോളമായി റോഡിലെ നവീകരണം നിലച്ചിട്ട്.
പൊതുമരാമത്ത് വകുപ്പ് രേഖാമൂലം റോഡ് അടച്ചതായി പ്രഖ്യാപിച്ചതിനാൽ ബസുകൾ സർവിസ് നിർത്തിയിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സർവിസ് നടത്താൻ ഓട്ടോക്കാരും തയാറാവുന്നില്ല. റോഡിലെ അസഹ്യമായ പൊടികാരണം കടകൾ തുറന്നിരിക്കാനാവാതെ കഷ്ടപ്പെടുന്നത് കടയുടമകളാണ്. ബസ് സർവിസില്ലാത്തതിനാൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാരും ദുരിതത്തിലാണ്.
ഒരു മാസത്തോളമായി നിർത്തിവെച്ച റോഡ് പ്രവൃത്തി എത്രയും വേഗം പൂർത്തികരിക്കാനും എടശ്ശേരി താഴം മുതൽ പുത്തൂർമഠം വരെയുള്ള റോഡിലെ നവീകരണം ആവശ്യമുള്ള ഭാഗങ്ങൾ കൂടി പുനരുദ്ധാരണ പ്രവൃത്തികൾ നടപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ സംരക്ഷണസമിതി ജില്ല പ്രസിഡന്റ് ടി.കെ.എ. അസീസ് പ്രമേയം അവതരിപ്പിച്ചു. മുല്ലേരി ഉണ്ണികുമാരൻ, കെ. പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ. പ്രതീഷ്, സ്മിത പറക്കോട്ട്, കെ.പി. രാജൻ, പി. ആരിഷ്, ദീപക് ഇളമന, സുധീഷ് കൊളായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.