അമിതമായ നിറങ്ങൾ ചേർത്ത് വിൽപനക്ക് വെച്ച ഐസ് ഉൽപന്നങ്ങൾ
നാദാപുരം: അനാരോഗ്യ ചുറ്റുപാടിൽ നിർമിച്ചു വിൽപന നടത്തുന്ന ഭക്ഷ്യ വസ്തുക്കൾ പിടികൂടി. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേലക്കാട് നടത്തിയ പരിശോധനയിലാണ് ഉൽപന്നങ്ങൾ കണ്ടെത്തിയത്.
ചേലക്കാട് ഇ.വി. ബേക്കറിയിൽ ഫ്രീസറിൽ വിപണനത്തിന് സൂക്ഷിച്ച ഉൽപാദന തീയതി രേഖപ്പെടുത്താത്ത 5 ബോക്സ് സിപ്പപ്പ് ഐസ് പിടികൂടി. സിപ്പപ്പ് വിതരണം ചെയ്ത എടപ്പാൾ മാമിയ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു വേണ്ടി ഭക്ഷ്യ സുരക്ഷ അധികൃതർക്ക് കത്ത് നൽകി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്ത വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ചേലക്കാട് കുളിർമ കൂൾബാർ പരിസരത്ത് പ്ലാസ്റ്റിക് കത്തിച്ചതിനെതിരെ നോട്ടീസ് നൽകി. ചേലക്കാട് ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ നിലയിലും പ്രവർത്തിച്ച കാർ റിപ്പയർ ഷോപ്പ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും അനുമതി ഇല്ലാതെ പ്രവർത്തിച്ച വാഹന സ്പ്രേ പെയിൻറിങ് ഷോപ് അനുമതി ലഭ്യമാകുന്നതുവരെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി.
കുറ്റിപ്പുറം മാർട്ട് എന്ന സ്ഥാപനത്തിന്റെ പരിസരത്ത് വൃത്തിഹീനമായ രീതിയിൽ പ്ലാസ്റ്റിക് കൂട്ടിയിട്ടത് വൃത്തിയാക്കാൻ നോട്ടീസ് നൽകി. ചേലക്കാട് ഫില്ലറ്റ് കഫെ ഷവർമ ഉണ്ടാക്കുന്നതിന് അനധികൃതമായി കൂട്ടിയെടുത്ത സ്ഥലം നീക്കം ചെയ്യുന്നതിന് നോട്ടീസ് നൽകി. ചേലക്കാട് ടൗണിൽ ഫുട്പാത്തിൽ വിൽപന സാധനങ്ങൾ വെച്ചതിന് മർവ സ്റ്റോർ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി.
വിവിധ സ്ഥാപനങ്ങളിൽനിന്നായി ആകെ 3000 രൂപ പിഴ ഈടാക്കി. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.