കോഴിക്കോട്: നാട് കൊടും ചൂടിൽ അമരുമ്പോൾ സൂര്യനിലും ഭീകര സഫോടനങ്ങൾ. സൗരചക്രം (സോളാർ സൈക്കിൾ) 25ന്‍റെ ഭാഗമായി സൂര്യൻ സടകുടഞ്ഞെഴുന്നേറ്റു എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അതിന്‍റെ ഭാഗമായി നിരവധി സൂര്യകളങ്കങ്ങളാണ് (സൺ സ്പോട്ട്) സമീപകാലത്ത് പ്രത്യക്ഷപ്പെട്ടത്. 2025-26 അതിന്‍റെ പാരമ്യമായിരിക്കുമെന്നു കരുതി. എന്നാൽ, അതിനിയും കൂടിയേക്കുമെന്ന് നാസ പറയുന്നു.
ഇപ്പോൾ വലതും ചെറുതുമായി 135 ഓളം സൂര്യകളങ്കങ്ങൾ കാണപ്പെടുന്നുണ്ട്. പലതിനും ഭൂമിയേക്കാൾ ഏറെ വലുപ്പമുണ്ട്. നിലവിലുള്ളതിൽ ഏറ്റവും വലുപ്പം കൂടിയത് എ.ആർ. 4420, എ.ആർ. 4425 എന്നീ കളങ്കങ്ങളാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോൾ അനുഭവിക്കുന്ന ചൂടും സൗരകളങ്കങ്ങളുമായി വളരെ ചെറിയ ബന്ധമേ ശാസ്‌ത്രലോകം പറയുന്നുള്ളു. പക്ഷേ, ആഗോളകാലാവസ്ഥയും സൂര്യകളങ്കങ്ങളും തമ്മിൽ വലിയ ബന്ധമുള്ളതായി ശാസ്ത്രജ്ഞർ കരുതുന്നു.
ഇടക്കിടെ പ്രതൃക്ഷപ്പെടുന്നതും പരിസരത്തേക്കാൾ അൽപം താപനില കുറഞ്ഞതുമായ ഇരുണ്ട ഭാഗങ്ങളായ സൂര്യകളങ്കങ്ങൾ സൗരോപരിതലത്തിലെ പ്ലാസ്മയിലെ കാന്തികച്ചുഴികളാണെന്നാണ് പറയപ്പെടുന്നത്. ഇതിൽനിന്ന് പുറത്തേക്ക് അതിശക്തമായ സൗരജ്വാലകൾ നാക്കുനീട്ടുന്നു. ഇതോടനുബന്ധിച്ച് ഉണ്ടാകുന്ന ചാർജ് കണങ്ങൾ ഭൗമകാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വ്യതിയാനത്തിന് സാരമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്ന് അമച്വർ വാനനിരീക്ഷകനും ആസ്ട്രോകോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
സജീവമാകുന്ന അഗ്‌നി പർവതങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സൂര്യകളങ്കങ്ങളുടെ പശ്ചാത്തലത്തിൽ നോക്കിക്കാണേണ്ടിവരുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. അറോറകൾ അഥവാ ധ്രുവദീപ്തികൾ ഉണ്ടാവാൻ ഇവകാരണമാകുന്നുണ്ട്. കൂടാതെ വൈദ്യുത വിതരണശൃംഖല താറുമാറാക്കാനും ഉപഗ്രഹവാർത്താവിനിമയ സംവിധാനത്തെ താളം തെറ്റിക്കാനും ഈ സമയത്തെ കണികാപ്രവാഹത്തിന് കഴിയും. സാധാരണനിലയിൽ മിക്ക കളങ്കങ്ങളും ഏതാനും മണിക്കൂറുകളോ, ദിവസങ്ങളോ മാത്രമേ നിലനിന്നു കാണാറുള്ളു.
ഓരോ പതിനൊന്ന് വർഷം കൂടുമ്പോഴും സൗരകളങ്കങ്ങളുടെ എണ്ണം വർധിക്കുകയാണ്. സൂര്യകങ്കങ്ങളെ ഗൗരവതരമായി പഠിക്കാൻ തുടങ്ങിയതുമുതൽ ഓരോ 11 വർഷവും ഓരോ സൈക്കിളുകളായാണ് അറിയപ്പെടുുന്നത്. ഇപ്പോഴുള്ളത് സോളാർ സൈക്കിൾ 25 ആണ്.
ഈ വർഷമോ അടുത്ത വർഷമോ അതിന്‍റെ ക്ലൈമാക്സ് ആവാനും ഇടയുണ്ടത്രെ. വെറുമൊരു ആകാശക്കാഴ്ച എന്നതിലുപരി ആധുനിക ജീവിതത്തിന്‍റെ വിവിധകാര്യങ്ങളെ സ്വാധീനിക്കുന്നതാകയാൽ ശാസ്ത്രലോകം ആ ഭീമൻ സൂര്യ കളങ്കത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.