ആലപ്പുഴ: മകൾക്ക് വിദേശത്ത് ഉന്നതജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും 9.5 ലക്ഷം തട്ടിയെടുത്തായി പരാതി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി സ്മിതക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പണം നഷ്ടമായ ആലപ്പുഴ പുന്നപ്ര സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ് നടപടി.
കഴിഞ്ഞവർഷം ഒരു ബന്ധുവഴിയാണ് പരാതിക്കാരൻ യുവതിയെ പരിചയപ്പെടുന്നത്. പരാതിക്കാരന്റെ മകൾ അയർലാൻഡിൽ സ്റ്റുഡൻസ് വിസയിൽ ജോലി അന്വേഷിക്കുന്നതിനിടെയാണ് തട്ടിപ്പിന് ഇരയായത്. ഖത്തർ എയർവേയ്സിൽ എച്ച്.ആർ മാനേജരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരന്റെ മകൾക്ക് യുവതിജോലി വാഗ്ദാനം നൽകിയത്. താൻ ജോലി ചെയ്യുന്ന ഖത്തർ എയർവേഴ്സിന്‍റെ അസിസ്റ്റന്‍റ് എച്ച്.ആർ. മാനേജരായി ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി പ്രതി ആവശ്യപ്പെട്ട പ്രകാരം വിവിധബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾപേ വഴിയും നേരിട്ടും പണം നൽകി. ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിലുടെയും നേരിട്ടും 9.56 ലക്ഷം രൂപയാണ് യുവതി കൈപ്പറ്റിയത്.
യുവതിയുടെ നിർദേശപ്രകാരം അവരുടെ അമ്മയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുനൽകിയിരുന്നു. യുവതിയുടെ അമ്മക്ക് നേരിട്ട് മൂന്നുലക്ഷം രൂപ നൽകിയതായി എഫ്.ഐ.ആറിൽ പറയുന്നു. പണം നൽകി നാളുകൾ ഏറെയായിട്ടും ജോലിയും നൽകിയ പണവും കിട്ടാതെ വന്നതോടെയാണ് പരാതി നൽകിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതിയായ യുവതി വിദേശത്താണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.